സീഡും കൂത്തുപറമ്പ് സ്കൂളും വഴികാട്ടികൾ -മന്ത്രി സുനിൽകുമാർ
കൂത്തുപറമ്പ്: കൃഷിയുടെ വ്യാപനത്തിലും ജൈവവൈവിധ്യം സംരക്ഷിക്കുന്നതിലും മാതൃഭൂമി സീഡും, തൊക്കിലങ്ങാടി കൂത്തുപറമ്പ് എച്ച്.എസ്.എസും നാടിന് വഴികാട്ടികളാണെന്ന് കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ അഭിപ്രായപ്പെട്ടു. കൂത്തുപറമ്പ് സ്‌കൂള്‍ വയലിലെ കൊയ്ത്തും മഴ മറ കൃഷിവിളവെടുപ്പും മാതൃഭൂമി സീഡിന്റെ നക്ഷത്രവനം പദ്ധതിയും ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി.
ചതയം നാളുകാരനായ കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ തന്റെ നാള്‍മരമായ കടമ്പ് നട്ടതോടെ കണ്ണൂര്‍ ജില്ലയില്‍ മാതൃഭൂമി സീഡിന്റെ നക്ഷത്രവനം പദ്ധതി തുടങ്ങി. തൈക്കാട്ട് മൂസിന്റെ വൈദ്യരത്‌നം ഔഷധശാലയുമായി ചേര്‍ന്ന് ജില്ലയിലെ 10 വിദ്യാലയങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്.
ജില്ലാ പഞ്ചായത്ത് കൃഷി സ്ഥിരംസമിതി അധ്യക്ഷന്‍ വി.കെ.സുരേഷ്ബാബു അധ്യക്ഷതവഹിച്ചു. ജില്ലാ കൃഷി ഓഫീസര്‍ കെ.ഓമന, വാര്‍ഡ് കൗണ്‍സിലര്‍ പി.വിനോദ്കുമാര്‍, സ്‌കൂള്‍ മാനേജര്‍ ആര്‍.കെ.രാഘവന്‍, പി.ടി.എ. പ്രസിഡന്റ് വി.വി.ദിവാകരന്‍, സ്റ്റാഫ് സെക്രട്ടറി ജലജകുമാരി, കെ.ചന്ദ്രന്‍, മാതൃഭൂമി യൂണിറ്റ് മാനേജര്‍ ജോബി പി.പൗലോസ്, ന്യൂസ് എഡിറ്റര്‍ കെ.വിനോദ് ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. വൈദ്യരത്‌നം ഔഷധശാല സെയില്‍സ് മാനേജര്‍ പി.സുദേവ് പദ്ധതി വിശദീകരിച്ചു. കരിയാട് ഗവ. ആയുര്‍വേദ ഡിസ്പന്‍സറി സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.കെ.സ്മിത നക്ഷത്രവൃക്ഷങ്ങളെ പരിചയപ്പെടുത്തി. സ്‌കൂള്‍ സീഡ് കോ ഓര്‍ഡിനേറ്റര്‍ കുന്നുമ്പ്രോന്‍ രാജന്‍, സ്വീറ്റി സുന്ദര്‍ എന്നിവര്‍ നേതൃത്വം നല്‍കി.