environmental News

തട്ടേക്കാട് രാജവെമ്പാലയുടെ നീരാട്ട്

തട്ടേക്കാട് പക്ഷിസങ്കേതത്തിലെ റഫ്യൂജി പാർക്കിൽ രാജവെമ്പാലയുടെ നീരാട്ട്. പാമ്പിനെ കാണാനെത്തിയ വിദേശികൾ ഉൾപ്പെടെയുള്ള ടൂറിസ്റ്റുകൾക്ക് മുന്നിലായിരുന്നു കുളി.
 കാട്ടിലെ ചൂട് സഹിക്കവയ്യാതെയാവുമ്പോഴാണ് ഇവ വനാതിർത്തിയിലെ ഗ്രാമത്തിലേക്കിറങ്ങുന്നത്. ഷീറ്റ് മേഞ്ഞ് ചുറ്റിനും കമ്പിവലയിട്ട് കിണർവട്ടത്തിലുള്ള കൂട്ടിലാണ് പതിനഞ്ച് അടി നീളമുള്ള രാജവെമ്പാലയെ പാർപ്പിച്ചിരിക്കുന്നത്. പാമ്പിനെ കാണാൻ ദിവസേന നിരവധി പേരാണ് എത്തുന്നത്. 
 നേര്യമംഗലത്തിനു സമീപം വനാതിർത്തിയിലുള്ള കാഞ്ഞിരവേലി ഗ്രാമത്തിൽ നിന്ന്, വാച്ചർ കൊരട്ടികുന്നേൽ സ്റ്റീഫനും ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഷാജിയും കൂടിയാണ് പിടികൂടിയത്. കുളിപ്പിക്കുന്നതും സ്റ്റീഫൻ തന്നെ. സ്റ്റീഫൻ പിടികൂടുന്ന അമ്പതാമത്തെ രാജവെമ്പാലയാണിത്.  
 പക്ഷിസങ്കേതത്തിൽ പാർപ്പിച്ചിരിക്കുന്ന രാജവെമ്പാലയുടെ ദേഹത്ത്  ദിവസേന നാലഞ്ച് പ്രാവശ്യമെങ്കിലും വെള്ളമൊഴിച്ച് തണുപ്പിച്ചില്ലെങ്കിൽ ഇവൻ ഉഗ്രകോപിയാവുമെന്ന് പക്ഷിശാസ്ത്രജ്ഞനായ ഡോ. ആർ. സുഗതൻ പറഞ്ഞു. വെള്ളം വീഴുന്നതോടെ ശാന്തനാകും. ഉടലാകെ ഹോസിൽ നിന്ന് വെള്ളം ചീറ്റിക്കുമ്പോൾ അനങ്ങാതെ കിടക്കും. രാവിലെ ആദ്യത്തെ വെള്ളം ഒഴിക്കൽ കഴിയുന്നതോടെ വെമ്പാല ഉഷാറാകും. ഉച്ചയാകുന്നതോടെ നീരാട്ടിന്റെ എണ്ണം കൂടും. അതോടെ സാവധാനം പത്തിയുയർത്തിപ്പിടിക്കും. 
 നീരാട്ടിന് പുറമെ തീറ്റയ്ക്കും രാജവെമ്പാലയ്ക്ക് പ്രത്യേകം  ചാർട്ടുണ്ട്. ആഴ്ചയിൽ രണ്ട് തവണയെങ്കിലും തീറ്റ നൽകണം. മൂർഖൻ മുതൽ പെരുമ്പാമ്പ് കുഞ്ഞ് വരെ ഏതായാലും സന്തോഷം. തീറ്റ മതിയായാൽ പിന്നെ കൂട്ടിനകത്ത് വിശ്രമം.


May 04
12:53 2017

Write a Comment