ഭക്ഷണവും വെള്ളവുമില്ലാതെ കരയില്‍ ജീവിക്കുന്ന മീനുകള്‍.
കാടാറു മാസം നാടാറു മാസം എന്നു പറഞ്ഞതുപോലെയാണ് ആഫ്രിക്കയിലെ മുഷി ഇനത്തില്‍ പെട്ട ലംഗ് ഫിഷുകളുടെ കാര്യം. കുറേനാള്‍ ഇവ നദിയില്‍ ജീവിച്ചാല്‍ പിന്നീട് കുറേ നാള്‍ ഇവ കരയിലായിരിക്കും. കൃത്യമായ കണക്കില്ലെങ്കിലും പകുതി നദിയിലും പകുതി കരയിലും എന്നതല്ല ഇവയുടെ രീതി. നദിയില്‍ താനും മാസങ്ങള്‍ ചിലവഴിച്ചാല്‍ പിന്നെ വര്‍ഷങ്ങളോളം ഇവയ്ക്ക് കരയില്‍ കഴിയേണ്ടി വരാറുണ്ട്.
ആഫ്രിക്കയിലെ ഉഷ്ണരാജ്യങ്ങളിലാണു ലംഗ് ഫിഷുകളെ കാണാനാകുക. ഇവിടങ്ങളില്‍ മഴയെത്തി നദി നിറയുന്നത് വല്ലപ്പോഴുമായതിനാലാണ് ലംഗ് ഫിഷുകളില്‍ ഈ അപൂര്‍വ്വ അതിജീവന പ്രതിഭാസം കാണാനാകുന്ന്. നദിയിലെ ജലം വറ്റിയാല്‍ ഇവ നനവു മാറും മുന്‍പേ മണ്ണിലേക്കാഴ്ന്നിറങ്ങും. അതിനുശേഷം പ്യൂപ്പകളെ പോലെ സമാധിയിരിക്കും. ഈ സമയത്ത് കരയില്‍ നിന്ന് വായു സ്വീകരിക്കാന്‍ പാകത്തില്‍ ഇവയുടെ ശരീരത്തില്‍ മാറ്റങ്ങള്‍ സംഭവിക്കും.
മഴ പെയ്യുവോളം ഈ സന്ന്യാസ ജീവിതം തുടരും. മഴ പെയ്താല്‍ പിന്നെ വീണ്ടും നദിയിലെ ജീവിതത്തിലേക്കു തിരികെയെത്തും. എന്നാല്‍ മഴ പയ്ത് നദിയില്‍ വെള്ളമെത്താന്‍ ചിലപ്പോള്‍ വര്‍ഷങ്ങളോളം താമസിച്ചേക്കാം. ഇങ്ങനെയുള്ള ഘട്ടത്തില്‍ ചിലപ്പോള്‍ വെള്ളത്തില്‍ നിന്നു ശ്വസിക്കാനുള്ള ഇവയുടെ കഴിവ് നഷ്ടപ്പെടും. ഇത്തരം മീനുകള്‍ വെള്ളത്തില്‍ നിന്നു കരയിലെത്തി ശ്വസിച്ച ശേഷമാണ് പിന്ന നദിയിലേക്കു മടങ്ങുക
കൊക്കൂണായി മാറി ഏറെ നാളിരിക്കുമ്പോള്‍ ഇവയ്ക്ക് ചുറ്റും എന്തു സംഭവിച്ചാലും ലംഗ് ഫിഷുകൾ അറിയാറില്ല. ചിലപ്പോള്‍ നദിയിലെ മണ്ണെടുത്തു കൊണ്ടുപോയി വീടു നിര്‍മ്മിക്കുമ്പോള്‍ ഇവ വീടിന്‍റ ഭിത്തിയുടെ ഭാഗമായി മാറാറുണ്ട്. എന്നാൽ ഇതൊന്നും ഇവയെ ബാധിക്കാറില്ല. മഴ പെയ്ത് വെള്ളം തട്ടിയാല്‍ ഇവ ഈ ഭിത്തി പൊളിച്ചും വെളിയില്‍ വരും. എന്നിട്ട് മഴവെള്ളത്തിലൂടെ നീന്തി നദിയിലെത്തും. എന്നാൽ മണ്ണിന്റെ ആഴങ്ങളിൽ പതുങ്ങിയിരിക്കുന്ന ഇവയെ കണ്ടെത്തിയും ആഫ്രിക്കക്കാർ ആഹാരമാക്കാറുണ്ട്.