environmental News

ആഫ്രിക്കന്‍ ഭൂഖണ്ഡം രണ്ടായി പിളരുന്നു

നെയ്‌റോബി: ആഫ്രിക്കാ ഭൂഖണ്ഡം രണ്ടായി പിളരുന്നു. ആഫ്രിക്കയുടെ കൊമ്പ്(horn of africa) എന്നറിയപ്പെടുന്ന കിഴക്കന്‍ ഭാഗമാണ് ഭൂഖണ്ഡത്തില്‍നിന്ന് പിളര്‍ന്നുമാറുന്നത്. ഇത്തരത്തില്‍ രണ്ടുഭാഗങ്ങളായി പിളര്‍ന്നു മാറുന്നതിന് ദശലക്ഷക്കണക്കിന് വര്‍ഷങ്ങളാണ് വേണ്ടിവരിക. എന്നാല്‍ വിചാരിച്ചിരുന്നതിനേക്കാള്‍ വേഗത്തിലാണ് കിഴക്കന്‍ ആഫ്രിക്കയുടെ ഭാഗം ഭൂഖണ്ഡത്തിന്റെ മറ്റുഭാഗത്തുനിന്നും വേര്‍പെട്ടു കൊണ്ടിരിക്കുന്നതെന്ന് മൈ ജോയ് ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സൊമാലിയ, എത്യോപ്യ, ജിബുട്ടി തുടങ്ങിയ രാജ്യങ്ങളാണ് കിഴക്കന്‍ ആഫ്രിക്കയില്‍ സ്ഥിതി ചെയ്യുന്നത്. ആഫ്രിക്കയില്‍നിന്ന് കിഴക്കന്‍ ഭാഗം പിളര്‍ന്നുമാറുന്നതോടെ ഇരുഭാഗത്തെയും വേര്‍തിരിക്കുന്നത് സമുദ്രമായിരിക്കും ആഫ്രിക്ക, കിഴക്കന്‍ ആഫ്രിക്ക എന്നിങ്ങനെ രണ്ടുഭാഗങ്ങളായി മാറുന്നതോടെ ഇവയ്ക്കിടയില്‍ റിഫ്ട് രൂപപ്പെടും. ഇതോടെ കിഴക്കന്‍ ആഫ്രിക്ക ഉള്‍പ്പെടുന്ന സൊമാലി ഫലകം നൂബിയന്‍ ഫലകത്തില്‍നിന്ന് അകന്നുമാറുകയും ചെയ്യും. പ്രതിവര്‍ഷം 2.5 സെന്റി മീറ്റര്‍ വേഗത്തിലാണ് സൊമാലി ഫലകം നൂബിയന്‍ ഫലകത്തില്‍നിന്ന് തെന്നിമാറുന്നതെന്നാണ് കണക്കാക്കിയിരിക്കുന്നത്.

കിഴക്കന്‍ ഭാഗം ഭൂഖണ്ഡത്തില്‍നിന്ന് പിളര്‍ന്നുമാറുന്നതിന്റെ വേഗത പ്രതീക്ഷിച്ചതിനെക്കാള്‍ കുടുതലാണെന്നതിന്റെ സൂചനകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. കെനിയയിലെ തിരക്കേറിയ മായി മഹിയു പാതയില്‍ ഇതിനോടകം തന്നെ വലിയ വിള്ളല്‍ രൂപപ്പെട്ടു കഴിഞ്ഞു. അഗ്നിപര്‍വത സ്‌ഫോടനത്തിന്റെ ഫലമായി രൂപപ്പെട്ട ഭ്രംശരേഖയാണ് (volcanic fault line) പാതയില്‍ ഇത്തരത്തില്‍ വിള്ളലുണ്ടാകാന്‍ കാരണം.

കെനിയ നാഷണല്‍ ഹൈവേയ്‌സ് അഥോറിറ്റിയാണ് പാതയില്‍ വിള്ളലുണ്ടായ കാര്യം മാധ്യമങ്ങളെ അറിയിച്ചത്. അമ്പത് അടി താഴ്ചയിലും ഇരുപത് മീറ്റര്‍ വീതിയിലുമാണ് ഹൈവേയില്‍ ഇപ്പോള്‍ വിള്ളലുണ്ടായിരിക്കുന്നത്. ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ അധികൃതര്‍ നടത്തുകയും ചെയ്തു. നിലവില്‍ മണ്ണും പാറയും ഇട്ടാണ് വിള്ളല്‍ നികത്തിയിരിക്കുന്നത്. എന്നാല്‍ ഫലകചലനവുമായി ബന്ധപ്പെട്ടുണ്ടായ വിള്ളലായതിനാല്‍ ഇത് ദീര്‍ഘകാലത്തേക്ക് പ്രയോജനപ്പെടില്ല. 

April 03
12:53 2018

Write a Comment