കോതമംഗലം: മാതൃഭൂമി സീഡും കൃഷിവകുപ്പും ചേര്‍ന്ന് വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന റവന്യു ജില്ലാതല പച്ചക്കറി വിത്ത് വിതരണ പദ്ധതിക്ക് തുടക്കമായി.എല്ലാ വിദ്യാര്‍ഥികള്‍ക്കും പച്ചക്കറി വിത്ത്-എല്ലാ വിദ്യാലയങ്ങളിലും പച്ചക്കറിത്തോട്ടം എന്ന ആശയം മുന്‍നിര്‍ത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.ജില്ലയിലെ 100 വിദ്യാലയങ്ങളിലാണ് പച്ചക്കറി വിത്ത് വിതരണം ചെയ്യുന്നത്.പാവല്‍,പയര്‍,ചീര,വെണ്ട തുടങ്ങിയ വിത്തുകള്‍ അടങ്ങുന്ന 50 പാക്കറ്റാണ് ഒരു വിദ്യാലയത്തിന് നല്‍കുന്നത്.ഓരോ സ്‌കൂളിലും മാതൃഭൂമി സീഡ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിലാണ് പച്ചക്കറികൃഷി ചെയ്യുന്നതും പരിപാലിക്കുന്നതും.ജൈവീക വളവും കീടനാശിനിയും മാത്രമാണ് കൃഷിക്ക് ഉപയോഗിക്കുക.കുട്ടികളില്‍ കൃഷിയോടുള്ള താല്‍പര്യവും കൂട്ടായ്മയും നല്ലൊരു കാര്‍ഷികസംസ്‌കാരത്തിനും വിദ്യാലയങ്ങളില്‍ വഴിതെളിക്കും.വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണത്തിന് കറികള്‍ക്ക് വിഷമില്ലാത്ത പച്ചക്കറി ലഭിക്കുകയും ചെയ്യും.കുട്ടികള്‍ അവരുടെ വീടുകളിലും പച്ചക്കറികൃഷി നടത്തി സ്വയംപര്യാപ്തയിലെത്തിക്കുകയുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
നെല്ലിക്കുഴി സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ നടന്ന ചടങ്ങില്‍ എറണാകുളം ജില്ല പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറര്‍ ഓഫീസര്‍ ആശ രവി കുട്ടികള്‍ക്ക് പച്ചക്കറി വിത്ത് പാക്കറ്റ് വിതരണം ചെയ്ത് പദ്ധതി ഉദ്ഘാടനം ചെയ്തു.ഫെഡറല്‍ ബാങ്ക് മൂവാറ്റുപുഴ ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ആൻഡ് റീജണല്‍ എന്‍.ആശ മുഖ്യപ്രഭാഷണം നടത്തി.പി.ടി.എ.പ്രസിഡന്റ് പി.ബി.അനസ് സംസാരിച്ചു.സീഡ് കോഓര്‍ഡിനേറ്ററും ഹെഡ്മാസ്റ്റര്‍ ഇന്‍ചാര്‍ജ് കെ.ബി.സജീവ് സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ് സി.പി.അബു നന്ദിയും പറഞ്ഞു