സീഡ്’ ശില്പശാല സമാപിച്ചു; ഇനി പ്രായോഗിക പ്രവർത്തനത്തിലേക്ക്
‘
കോട്ടയം: പതിനൊന്നാം വർഷത്തിലേക്ക് പ്രവേശിച്ച മാതൃഭൂമി സീഡ് പദ്ധതിയുടെ ജില്ലാതല അധ്യാപക ശില്പശാല സമാപിച്ചു. സ്കൂളുകൾ ഇനി പുതിയ പ്രവർത്തനങ്ങളിലേക്ക് ചുവട് വെയ്ക്കും. വായുമലിനീകരണത്തിനെതിരെയുള്ള കൂട്ടായ യത്നമാണ് ഇത്തവണത്തെ പ്രത്യേകത. മാലിന്യങ്ങൾ കത്തിക്കുന്ന പ്രവണതയ്ക്ക് തടയിടാൻ ബോധവത്കരണവും വിവിധ കാമ്പയിനുകളും സംഘടിപ്പിക്കുന്നതിനെപ്പറ്റി ശില്പശാല ചർച്ച ചെയ്തു.
സീഡ് റിപ്പോർട്ടർ, സീഡ് പോലീസ്, സീസൺവാച്ച്, ലവ് പ്ലാസ്റ്റിക് തുടങ്ങിയവ സജീവമാക്കുന്നതിലൂടെ സാമൂഹികമാറ്റം സാധ്യമാക്കുന്നതിനെക്കുറിച്ചും അഭിപ്രായങ്ങളും നിർദേശങ്ങളും ഉയർന്നു.
എൽ.പി. തലം മുതൽ ഹയർസെക്കൻഡറി വരെയുള്ള സ്കൂളുകളെ പങ്കെടുപ്പിച്ച് നടത്തുന്ന സീഡ് പ്രവർത്തനം ഡിസംബർ 31 വരെ നീളും . ‘പഠിക്കാം പ്രാദേശിക പരിസ്ഥിതി പ്രശ്നങ്ങൾ’, ‘സ്കൂൾ കൃഷിത്തോട്ടം/പൂന്തോട്ടം’, ‘നേച്ചർ ഷോർട്ട് ഫിലിം’, ‘സീഡ് ചലഞ്ച്’ എന്നിവയിൽ മികച്ചവയ്ക്ക് പുരസ്കാരം നേടുന്നതിനുള്ള സാധ്യതയെപ്പറ്റിയും വിശദീകരിച്ചു.
ഇളങ്ങുളം ശ്രീധര്മശാസ്താദേവസ്വം കെ.വി.എൽ.പി.ജി. സ്കൂളിൽ നടന്ന ശില്പശാല ഫെഡറൽ ബാങ്ക് അസിസ്റ്റൻഡ് വൈസ് പ്രസിഡന്റ് സജി തോമസ് ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി ഡി.ഇ.ഒ. കെ. ആശിഷ് മുഖ്യാതിഥിയായി, മാതൃഭൂമി പ്രത്യേക ലേഖകൻ കെ.ജി. മുകുന്ദൻ, സീഡ് ടീച്ചർ കോ-ഓർഡിനേറ്റർ എസ്. അഭിലാഷ് തുടങ്ങിയവർ പ്രസംഗിച്ചു.
July 29
12:53
2019