environmental News

വംശമറ്റ ഗുഹാസിംഹക്കുട്ടികളുടെ അവശിഷ്ടം സൈബീരിയയില്‍ കണ്ടെത്തി

വംശമറ്റുപോയ ഗുഹാസിംഹങ്ങളുടെ രണ്ട് കുട്ടികളുടെ അവശിഷ്ടങ്ങള്‍ സൈബീരിയയിലെ തണുത്തുറഞ്ഞ മഞ്ഞുമണ്ണില്‍ ( permafrost ) നിന്ന് ഗവേഷകര്‍ കണ്ടെടുത്തു. 12,000 വര്‍ഷം പഴക്കമുള്ള അവശിഷ്ടങ്ങളാണ് ലഭിച്ചത്.

'ഉയാന്‍' ( Uyan ), 'ദിന' ( Dina ) എന്നിങ്ങനെ പേര് നല്‍കിയ സിംഹക്കുട്ടികള്‍ക്ക് ചാവുമ്പോള്‍ ഒരാഴ്ച അല്ലെങ്കില്‍ രണ്ടാഴ്ച മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ എന്ന് ഗവേഷകര്‍ കരുതുന്നു. വലിയ കേടുകൂടാതെ മഞ്ഞുമണ്ണില്‍ സൂക്ഷിക്കപ്പെട്ടിരിക്കുകയായിരുന്നു രണ്ടിന്റെയും ശരീരങ്ങള്‍.

ഇന്നുവരെ കണ്ടെത്തിയിട്ടുള്ള ഗുഹാസിംഹങ്ങളുടെ ( cave lion ) അവശിഷ്ടങ്ങളില്‍ ഏറ്റവും മികച്ചതാണ് ഈ സിംഹക്കുട്ടികളുടേതെന്ന്, യകുഷ്യന്‍ അക്കാദമി ഓഫ് സയന്‍സസിലെ ഡോ.ആല്‍ബര്‍ട്ട് പ്രോട്ടോപൊപ്പോവ് 'ദി സൈബീരിയന്‍ ടൈംസി'നോട് പറഞ്ഞു.

'എല്ലാ ശരീരഭാഗങ്ങളും അവയ്ക്കുണ്ട്: രോമക്കുപ്പായവും ചെവികളും മൃദുപേശികളും, എന്തിന് മുഖത്തെ താടിരോമം പോലും' -ഡോ.പ്രോട്ടോപൊപ്പോവ് അറിയിച്ചു. തള്ള സിംഹം അവയെ ഗുഹയില്‍ വിട്ട് ഇരതേടാന്‍ പോയപ്പോള്‍ മണ്ണിടിച്ചിലില്‍ അവ ചത്തതാകാനാണ് സാധ്യതെന്ന് കരുതുന്നു.

ഹിമയുഗമായ 'പ്ലീസ്റ്റോസീന്‍ കാലഘട്ട'ത്തിന്റെ ( Pleistocene Era ) ഇങ്ങേയറ്റ് ജീവിച്ചിരുന്നവയാണ് സിംഹക്കുട്ടികള്‍. ആധുനിക കാലത്തെ സിംഹങ്ങളായ 'പാന്തെറ ലിയോ' ( Panthera leo ) യുടെ ഉപയിനമായിരുന്നു ഗുഹാസിംഹങ്ങള്‍. പ്രാചീന മനുഷ്യന്‍ അവയെ വേട്ടയാടിയിരുന്നു എന്നാണ് അനുമാനം. 

ഇപ്പോഴത്തെ സിംഹങ്ങളെ അപേക്ഷിച്ച് അല്‍പ്പംകൂടി വലിപ്പമുള്ള ജീവികളായിരുന്നു ഗുഹാസിംഹങ്ങളെന്ന് ഫോസില്‍ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ആ വംശം എങ്ങനെ നാമാവശേഷമായി എന്നത് ഇനിയും വ്യക്തമല്ല. സിംഹക്കുട്ടികളുടെ അവശിഷ്ടങ്ങള്‍ പഠിക്കുമ്പോള്‍, അക്കാര്യത്തില്‍ വ്യക്തതയുണ്ടാകുമെന്ന് ഗവേഷകര്‍ കരുതുന്നു.

സൈബീരിയയിലെ അബിയിസ്‌കി ജില്ലിയിലെ മഞ്ഞുമണ്ണില്‍ നിന്നാണ് സിംഹക്കുട്ടികളുടെ ശരീരാവിശിഷ്ടം കണ്ടെടുത്തത്. 39,000 വര്‍ഷം പഴക്കമുള്ള വൂളി മാമത്തിന്റെ ( wooly mammoth ) അവശിഷ്ടം 2013 ല്‍ കണ്ടെത്തിയതും ഇതേ പ്രദേശത്തുനിന്നായിരുന്നു (ചിത്രങ്ങള്‍ കടപ്പാട്: Vera Salnitskaya / The Siberian Times )

November 19
12:53 2015

Write a Comment