ഓൺലൈൻ കാലത്തും കാക്കാം കണ്ണിനെ :സീഡ് വെബിനാർ സംഘടിപ്പിച്ചു.
കാസർകോട്: മൊബൈലിലും ലാപ്‌ടോപ്പിലും ടെലിവിഷനിലുമായി ക്ലാസ് ശ്രദ്ധിക്കുമ്പോൾ കണ്ണ് ചുവക്കുന്നതെന്തുകൊണ്ട്? ഒരുദിവസം എത്ര മണിക്കൂർ വരെ മൊബൈൽ നോക്കാം? ഓൺലൈൻ പഠനകാലത്തെ കണ്ണിന്റെ പ്രശ്നങ്ങൾക്ക് ഉത്തരം തേടി മാതൃഭൂമി സീഡ് വെബിനാറിൽ വിദ്യാർഥികൾ. കണ്ണൂർ, കാസർകോട് ജില്ലകളിലെ സീഡ് വിദ്യാലയങ്ങളിൽനിന്ന് തിരഞ്ഞെടുത്ത നൂറോളം വിദ്യാർഥികളാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് നടന്ന വെബിനാറിൽ സംബന്ധിച്ച് സംശയനിവാരണം നടത്തിയത്.
അജാനൂർ ഗവ. ആയുർവേദ ഡിസ്പെൻസറിയിലെ മെഡിക്കൽ ഓഫീസർ ഡോ. ജി.കെ.സീമ ആയുർവേദത്തിലും യോഗയിലും കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാനുള്ള വഴികളെക്കുറിച്ച് ക്ലാസെടുത്തു.
ഇന്ദ്രിയങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട കണ്ണിന് ഓൺലൈൻ പഠനം പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ടെന്നും അത് തുടക്കം മുതലേ കണ്ടെത്തി പരിഹരിക്കാൻ രക്ഷിതാക്കളും വിദ്യാർഥികളും ശ്രദ്ധിക്കണമെന്നും അവർ അഭിപ്രായപ്പെട്ടു.
നേത്രസംരക്ഷണത്തിനുള്ള ഏതാനും യോഗാസനങ്ങളും ഡോക്ടർ വിദ്യാർഥികളെ പഠിപ്പിച്ചു.
ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ആൻഡ് ഏരിയാ ഹെഡ് എസ്.സുബ്രഹ്മണ്യൻ, മാതൃഭൂമി കണ്ണൂർ യൂണിറ്റ് മാനേജർ ജഗദീഷ് ജി., കാസർകോട് ബ്യൂറോ ചീഫ് കെ.രാജേഷ് കുമാർ എന്നിവർ സംസാരിച്ചു. സീഡ് എക്സിക്യുട്ടീവുമാരായ ബിജിഷ ബാലകൃഷ്ണൻ, ഇ.വി.ശ്രീജ എന്നിവർ നേതൃത്വം നൽകി.