നാട്ടുമാവിൻതൈ നട്ട് സീഡ് പ്രവർത്തകർ
മട്ടന്നൂര്‍: മാവിന്‍ചോട്ടിലിരുന്ന് മുത്തശ്ശിക്കഥ കേട്ട നല്ലകാലം വരാനായി വരുംതലമുറയ്ക്കായി മാവിന്‍തൈ നട്ടുപിടിപ്പിച്ച് മാതൃഭൂമി സീഡ് പ്രവര്‍ത്തകരുടെ മാതൃക.
മട്ടന്നൂര്‍ ശ്രീശങ്കര വിദ്യാപീഠം സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് പൊറോറമലയില്‍ നിര്‍മാണത്തിലിരിക്കുന്ന വയോജന സേവനകേന്ദ്രത്തില്‍ നാട്ടുമാവിന്‍തൈകള്‍ നട്ടുപിടിപ്പിച്ചത്. ലോക പരിസ്ഥിതി സംഘടനയായ ഓയിസ്‌കയുടെ കീഴിലാണ് പഴശ്ശി ഡാമിലേക്കുള്ള വഴിയില്‍ മൂന്നു കിലോമീറ്റര്‍ മാറി വയോജനസങ്കേതം പണികഴിപ്പിക്കുന്നത്. മാതൃഭൂമി സീഡിന്റെ 'നാട്ടുമാഞ്ചോട്ടില്‍' പദ്ധതിയുടെ ഭാഗമായാണ് സീഡ് പ്രവര്‍ത്തകരുടെ പ്രവര്‍ത്തനം.
ജീവിതത്തിന്റെ അവസാനകാലത്ത് ഒറ്റപ്പെടുന്ന മുതിര്‍ന്നവര്‍ക്ക് സാന്ത്വന തണലേകാനെത്തണമെന്ന സന്ദേശമാണ് സീഡ് പ്രവര്‍ത്തകര്‍ നടത്തിയത്.
പരിപാടിയുടെ ഉദ്ഘാടനം മാവിന്‍തൈ നട്ടുപിടിപ്പിച്ച് പ്രിന്‍സിപ്പല്‍ കെ.ശോഭന നിര്‍വഹിച്ചു.
വയോജനകേന്ദ്രത്തിനുള്ള ഒന്നരയേക്കര്‍ സ്ഥലം സൗജന്യമായി നല്കിയ കണ്ടോത്ത് രാഘവന്‍, കെ.ജനാര്‍ദന കുറുപ്പ്, സീഡ് കോ ഓര്‍ഡിനേറ്റര്‍ എ.ഷീനശ്രീ, അനില്‍ പയ്യമ്പള്ളി, സീഡ് റിപ്പോര്‍ട്ടര്‍ കെ.ആദിശ്രീ, ആര്യാ രാധന്‍, സ്‌നേഹമോള്‍, കൃഷ്ണപ്രസാദ് എന്നിവര്‍ സംസാരിച്ചു. സീഡ് പ്രവര്‍ത്തകരായ 20 കുട്ടികള്‍ നടീല്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്നു.
August 04
12:53
2017