അരുതേ കൈതയേ കൈപ്പിക്കരുതേ
കുഴൽമന്ദം: കുഴൽമന്ദത്ത് സ്ഥിതിചെയ്യുന്ന പെരിയപാലം എന്ന കൊച്ചു ഗ്രാമത്തിലെ കൈതക്കാട് ഇനിവരും തലമുറയ്ക്ക് ഒരു ഓർമ്മയാവാൻ പോവുന്നു. ഇവിടേക്ക് കടന്നു വരുന്ന വൻ ഭൂമാഫിയകളുടെ കടന്നുകയറ്റം കൈതക്കാടിനെ കൈപ്പിക്കുന്നു. ഒരു കാലത്ത് ജലസമൃദ്ധി കൊണ്ട് ആറാടി ഒഴുകിയിരുന്ന കൈതക്കാട്ടിലെ ചെറു കൈത്തോടുകൾ ഇനി വെറും കണ്ണീർചാലുകൾ മാത്രം. ഈ ആവാസവ്യവസ്ഥയെ തന്നെ ആശ്രയിച്ച് ഇവിടെ നിലനിൽക്കുന്ന ഒരു കൂട്ടം മനുഷ്യരും പക്ഷിമൃഗാദികളും കൂടും കുടുക്കയുമെടുക്കാൻ ഇനി അധിക ദിവസങ്ങളില്ല. ഇവിടെ കാണുന്ന നെൽപ്പാടങ്ങളിലേക്ക് വെള്ളം എത്തുന്നത് ഈ കൈത്തോടുകൾ വഴിയാണ്. ഇത് നശിച്ചാൽ ഒരുപക്ഷെ ഈ നാട് തന്നെ നശിച്ചേക്കും. വീടുകളിലെ കിണറുകളിൽ വെള്ളം ഇല്ലാത്ത അവസ്ഥ വരും. ഇനി വരുന്ന നാളുകളിൽ ജലക്ഷാമാത്തെയാണ് ഇവിടുത്തെ ജനങ്ങൾ കാത്തിരിക്കുന്നത്. തോട്ടിൽ വെള്ളമുണ്ടെങ്കിൽ മാത്രമേ അത് പരിസരത്തിലുള്ള കിണറുകളിലും വയലുകളിലും എത്തുകയുള്ളു. തോട് ഉണ്ടാവണമെങ്കിൽ കൈതക്കാട് അവിടെ വേണം. അതാണ് എല്ലാത്തിന്റെയും അടിത്തറ. അത് ഇല്ലാതാവുന്നതിലൂടെ ഒരു ഗ്രാമം തന്നെയാണ് ഇല്ലാതാവുന്നത്. ഇനി ദിവസങ്ങൾ ഏറെയില്ല. ഒന്ന് തിരിഞ്ഞു നോക്കേണ്ടത് അനിവാര്യമാണ്. “ഇടവപ്പാതിയിലെ കുളിരുന്ന തോരാത്ത മഴയിൽ തോടിനിടയിലൂടെ മത്സരപ്പാച്ചിലിൽ ഒഴുകിവരുന്ന കളിവള്ളങ്ങളെയും കളിമീനുകളെയും തിരികെ വിളിക്കാം. ഒരു നല്ല നാളേക്കായി പുഞ്ചിരി തൂകുന്ന പ്രഭാതത്തിനായ് കൈതക്കാടിന്റെ മധുരത്തിനായ്.