പുഴയും മരവും സംരക്ഷിക്കാൻ മന്ത്രിക്ക് മുന്നിൽ വിദ്യാർഥികൾ
ജൈവവൈവിധ്യത്തിന്റെ കലവറയായ ഏര്യം വിദ്യാമിത്രം യു.പി.സ്കൂൾ പരിസരത്തെ പുയോരവും മരങ്ങളും നശിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി സ്കൂളിലെ സീഡ് ക്ലബ്ബ് കൂട്ടുകാർ രംഗത്ത്. നൂറു വർഷത്തിലധികം പഴക്കമുള്ള പുഴമരങ്ങൾ പുഴയുടെ ഗതിയിലെ മാറ്റം മൂലം ഏതാനും വർഷമായി നാശത്തിന്റെ വക്കിലാണ്. പുഴയുടെ കരയിടിച്ചിൽ മൂലം അപൂർവമായ മരങ്ങൾ ഏതു സമയവും നിലംപൊത്താറായ നിലയിലാണ്. സ്കൂളിനു സമീപം പുതുതായി ഒരു പാലം വന്നത് നാട്ടുകാർക്ക് അനുഗ്രഹമായെങ്കിലും ഇതിനു ശേഷം പുഴയിലെ നീരൊഴുക്കിന്റെ ഗതി മാറിയിരുന്നു. ഇതാടെ സ്കൂൾ കളിസ്ഥലത്തോടു ചേർന്ന പുഴയോരം കൂടുതൽ ഇടിയാൻ തുടങ്ങി. ഓരോ കാലവർഷം കഴിയുന്തോറും കളിസ്ഥലത്തെ മണ്ണ് ഇടിയുകയാണ്. ജലസേചന വകപ്പ് ഏതാനും ഭാഗത്ത് പുഴയ്ക്ക് പാർശ്വഭിത്തി കെട്ടിയിരുന്നെങ്കിലും പൂർത്തിയായിട്ടില്ല. അപകട ഭീഷണി നേരിടുന്ന പുഴയുടെ പാർശ്വഭിത്തി കെട്ടി സംരക്ഷിച്ചാൽ പുഴയെയും പുഴമരങ്ങളെയും തങ്ങളുടെ കളിസ്ഥലത്തെയും സംരക്ഷിക്കാൻ കഴിയുമെന്നും കളിസ്ഥലത്തോട് ചേർന്ന് ഒരു ജൈവവൈവിധ്യ പാർക്ക് നിർമ്മിക്കാൻ സാധിക്കുമെന്നും സീഡ് കുട്ടികൾ പറഞ്ഞു. ഈ ആവശ്യങ്ങൾ ഉന്നയിച്ച് ജലസേചന വകുപ്പ് മന്ത്രി മാത്യുടി.തോമസിന് നിവേദനവും അയച്ച് അനുകൂലമറുപടിക്കായി കാത്തിരിക്കുകയാണിവർ.