പഴയ ഓടുകൾ മാനസ ചെടിച്ചട്ടികളാക്കി
കുട്ടമത്ത്: പഴയ ഓടുകൾ കളയേണ്ട. മാനസ ചെടിച്ചട്ടികളാക്കും. പൂച്ചെടികൾ മാത്രമല്ല പച്ചക്കറികളും കുരുമുളകുചെടികളും തളിർത്തുവളരുന്നുണ്ട് മാനസയുടെ ചെടിച്ചട്ടികളിൽ. കുട്ടമത്ത് ഗവ.ഹയർസെക്കൻഡറി സ്‌കൂൾ ഗ്രോ ഗ്രീൻ സീഡ് ക്ലബ്ബ് അംഗമാണ് അമ്മിഞ്ഞിക്കോട്ടെ മാനസ സിനോഷ് കുമാർ. സ്ഥലപരിമിതിമൂലം വീട്ടിൽ പച്ചക്കറിത്തൈകകൾ നട്ടുവളർത്താൻ സൗകര്യമില്ല. ടെറസ് കൃഷി നടത്താമെന്ന ആലോചനയിലാണ് പഴയ ഓടുകൾ ചട്ടികളായിമാറിയത്. നാല് ഓടുകൾ കുത്തനെവെച്ച് അടിഭാഗത്തും ഓടുകൾ ചേരുന്ന സ്ഥലങ്ങളിലും സിമൻറ്് ചേർത്ത് ഉറപ്പിച്ചാണ് ചട്ടികളുണ്ടാക്കിയത്. അധികജലം വാർന്നുപോകാൻ പപ്പായത്തണ്ട് ഉപയോഗിച്ച് അടിഭാഗത്ത് ദ്വാരവുണ്ടാക്കി. സ്‌കൂളിലെ എസ്.പി.സി. അംഗം കൂടിയാണ് മാനസ. അച്ഛൻ ടി.എം. സിനോഷ് കുമാർ ഗൾഫിലാണ്. അമ്മ പി.വി. മിനിയും സഹോദരി സനയും മാനസയുടെ സംരംഭത്തിന് സഹായികളായുണ്ട്.
November 26
12:53
2020