GK News

ആറ്റിറമ്പുകളില്‍ സ്വന്തം പൊയ്ക നിര്‍മിക്കുന്ന 'ഗോലിയാത്ത് തവള'!

ലോകത്തെ ഏറ്റവും വലിയ തവളയുടെ പേരാണ് 'ഗോലിയാത്ത് തവള'. ആഫ്രിക്കയില്‍ കാമറൂണ്‍, ഇക്വറ്റോറിയല്‍ ഗിനി എന്നിവിടങ്ങളിലെ വന്യമേഖലകളില്‍ കാണപ്പെടുന്ന ഇവയ്ക്ക്, പൂര്‍ണവളര്‍ച്ചയെത്തുമ്പോള്‍ 34 സെന്റീമീറ്റര്‍ വരെ നീളവും മൂന്നേകാല്‍ കിലോഗ്രാം വരെ തൂക്കവുമുണ്ടാകും. ജി.എല്‍.ബാറ്റ്‌സ് ആണ് 1906-ല്‍ തെക്കന്‍ കാമറൂണ്‍ പ്രദേശത്തുനിന്ന് ഈ ഭീമന്‍ തവളവര്‍ഗ്ഗത്തെ കണ്ടെത്തി ശാസ്ത്രശ്രദ്ധയില്‍ എത്തിച്ചത്. 

വലുപ്പം മാത്രമല്ല, ഗോലിയാത്ത് തവളകള്‍ വലിയ അധ്വാനികളുമാണെന്ന് പുതിയൊരു പഠനം പറയുന്നു. അവയുടെ ശരീരഭാരത്തിന്റെ പകുതിയിലേറെ തൂക്കമുള്ള കല്ലുകള്‍ നീക്കിവെച്ച് ആറ്റുവക്കുകളില്‍ അവ സ്വന്തമായി പൊയ്കകള്‍ നിര്‍മിക്കുന്നതായാണ് കണ്ടെത്തല്‍! പ്രജനനം സുരക്ഷിതമാക്കാനും വാല്‍മാക്രികളെ സംരക്ഷിക്കാനുമാണ് 'ഗോലിയാത്തു'കള്‍ ഇതു ചെയ്യുന്നതെന്ന്, ഒരു ജര്‍മന്‍-കാമറൂണ്‍ ഗവേഷകസംഘം അടുത്തയിടെ 'ജേര്‍ണല്‍ ഓഫ് നാച്ചുറല്‍ ഹിസ്റ്ററി' (ഓഗസ്റ്റ് 8, 2019) യില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പറയുന്നു.

ഗോലിയാത്ത് തവള (Goliath Frog - Conraua goliath) ലോകത്തെ മറ്റ് പല ഉഭയജീവികളെയും പോലെ, കടുത്ത വംശനാശഭീഷണി നേരിടുന്ന വര്‍ഗ്ഗമാണ്. ഒരര്‍ഥത്തില്‍ ശരീരവലുപ്പം തന്നെയാണ് ഗോലിയാത്തുകള്‍ക്ക് പാരയാകുന്നത്. കാരണം, മൂന്നു കിലോഗ്രാം വലിപ്പമുള്ള തവള, ഒരു വലിയ കോഴിയുടെയത്ര മാംസം നല്‍കും. അതിനാല്‍, പ്രദേശികവാസികള്‍ അവയെ കെണിവെച്ചും മറ്റും പിടിച്ച് തിന്നുന്നു. മനുഷ്യന്‍ മാത്രമല്ല, ചീങ്കണ്ണികളും പാമ്പുകളും ഗോലിയാത്തുകളെ ഭക്ഷണമാക്കാറുണ്ട്. ഒപ്പം, ഇവ കാണപ്പെടുന്ന വന്യമേഖലകളുടെയും കാടിന്റെയും വര്‍ധിച്ചു വരുന്ന നാശം കൂടിയാകുമ്പോള്‍ കഥ പൂര്‍ത്തിയാകുന്നു! 

 ജോസഫ് ആന്റണി 

August 29
12:53 2019

Write a Comment