GK News

പുതിയ സസ്യത്തെയും ജീവിയെയും കണ്ടെത്തി

തട്ടേക്കാട് പക്ഷിസങ്കേതത്തില്‍ പന്നല്‍ വര്‍ഗത്തില്‍ പെട്ട അപൂര്‍വ ഇനം സസ്യത്തെയും ബഹുകോശ ജലജീവിയെയും കണ്ടെത്തി. ഹെല്‍മിന്തോസ്റ്റാക്കൈസ് സെയ്ലാനിക സസ്യത്തെയും ശുദ്ധജലത്തില്‍ മാത്രം കാണുന്ന യുനാപിയസ് കര്‍ട്ടേരി എന്ന ജലജീവിയെയുമാണ് കണ്ടെത്തിയത്.

കൊച്ചി സര്‍വകലാശാല പരിസ്ഥിതി ശാസ്ത്ര വകുപ്പിലെ ഗവേഷക അമ്പിളി സി.ബിയാണ് ഗവേഷണം നടത്തിയത്. ഇതു സംബന്ധിച്ച ശാസ്ത്ര വിശദാംശങ്ങള്‍ വിവിധ അന്താരാഷ്ട്ര സെമിനാറുകളില്‍ അവതരിപ്പിച്ചു കഴിഞ്ഞു.

തട്ടേക്കാട് പക്ഷി സങ്കേതത്തിലെ കുളമ്പുതോട് പ്രദേശത്തു നിന്നാണ് ഇവയെ കണ്ടെത്തിയത്. ഓഫിയോഗ്ലോസേസിയെ എന്ന സസ്യ കുടുംബത്തിലെ ഹെല്‍മിന്തോസ്റ്റാക്കൈസ് ജനുസ്സില്‍ പെട്ടതാണ് ഈ പന്നല്‍ വര്‍ഗം. പ്രാദേശിക ഭാഷയില്‍ 'പഴുതാര കാളി' എന്നാണ് അറിയപ്പെടുന്നത്. എറണാകുളം ജില്ലയില്‍ ആദ്യമായിട്ടാണ് ഈ സസ്യത്തെ കണ്ടെത്തുന്നത്. ചതുപ്പു നിറഞ്ഞ പുഴയോര മേഖലയില്‍ കൂടുതലായി കണ്ടുവരുന്ന ഈ സസ്യത്തിന്റെ എല്ലാ ഭാഗങ്ങളും ഔഷധ ഗുണമുള്ളതാണ്. പ്രത്യേകിച്ചും സര്‍പ്പദംശനം, വിളര്‍ച്ച, വന്ധ്യത, ഓര്‍മക്കുറവ് എന്നിവയുടെ ചികിത്സയില്‍.

സ്പോഞ്ചില്ലിഡെ എ ജന്തു കുടുംബത്തിലെ അംഗമായ യുനാപിയസ് കര്‍ട്ടേരി കൂട്ടമായി ജീവിക്കുന്ന ബഹുകോശ ജീവിയാണ്. വെള്ളത്തില്‍ മുങ്ങിനില്‍ക്കുന്ന മരക്കുറ്റിയിലും പാറയിലും മുളംതണ്ടിലും കൂട്ടമായാണ് ഈ ജീവിവര്‍ഗത്തെ കാണുന്നത്. ഇതിന്റെ ആവരണത്തില്‍ മറ്റു ചില ജീവികളും അഭയം പ്രാപിക്കുന്നു.

കൂടാതെ ഈ വര്‍ഗം ആല്‍ഗയുമായി സഹജീവിതം നയിക്കുന്നു. കേരളത്തില്‍ ആദ്യമായാണ് ഈ ജന്തുവര്‍ഗത്തെ കണ്ടെത്തിയതായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. ഡോ. എ. മോഹന്‍ദാസ്, ഡോ. എസ്. രാജാത്തി, ഡോ. ആര്‍. സുഗുണന്‍ എന്നിവരുടെ മാര്‍ഗ നിര്‍ദ്ദേശത്തിലാണ് ഗവേഷണം.

February 14
12:53 2018

Write a Comment