മാലിന്യം നിറയുന്ന പുഴയ്ക്കൊപ്പം നടന്ന് മാതൃഭൂമി സീഡ് അംഗങ്ങൾ
ഹരിപ്പാട്: പുഴയുടെ ഒഴുക്കിനൊപ്പം കരയിലൂടെ കുട്ടികൾ നടന്നു. പ്ലാസ്റ്റിക് കുപ്പികളും ചാക്കിൽ കെട്ടിയ മാലിന്യങ്ങളും പുഴയെ കൊല്ലുന്നത് കണ്ടു. തെളിനീരിന് പകരം അഴുക്കുവെള്ളം. പുഴയിലെ വെള്ളം കാത്തിരിക്കുന്ന പാടങ്ങൾ വറ്റിവരളുന്നതു കണ്ടപ്പോൾ അവർക്ക് സങ്കടമായി. കേട്ടറിഞ്ഞ പുഴയേക്കാൾ ദയനീയമാണ് കണ്ടറിഞ്ഞ പുഴയുടെ അവസ്ഥയെന്ന് കുട്ടികൾ നോട്ടുപുസ്തകത്തിൽ കുറിച്ചു.
നടുവട്ടം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ മാതൃഭൂമി സീഡ് അംഗങ്ങളാണ് പുഴകാണാനിറങ്ങിയത്. അച്ചൻകോവിൽ ആറിന്റെ തീരത്തുകൂടി മൂന്നുകിലോമീറ്ററോളം ദൂരം അവർ നടന്നു.
നൂറിലധികം കുട്ടികളും അധ്യാപകരും സംഘത്തിലുണ്ടായിരുന്നു. നാലുകെട്ടുംകവല
മുതൽ ചാത്തൻതറ വരെയായിരുന്നു സീഡ് അംഗങ്ങളുടെ പുഴനടത്തം ആറ്റിലെ വെള്ളത്തിൽ മാലിന്യം നിറഞ്ഞത് സമീപവാസികൾക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നു. നാട്ടുകാരുമായി സംസാരിച്ച് ഇതിന്റെ സ്ഥിതിവിവര കണക്കുകൾ കുട്ടികൾ ശേഖരിച്ചു. ഹെഡ്മിസ്ട്രസ് സി.എസ്.ഗീതാകുമാരി, സീഡ് കോ-ഓർഡിനേറ്റർ സി.ജി.സന്തോഷ് എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകി.
February 11
12:53
2018