കാണുന്നുണ്ടോ.. ആനപ്പള്ളംകാരുടെ യാത്രാ ദുരിതം
കാണുന്നുണ്ടോ..
ആനപ്പള്ളംകാരുടെ യാത്രാ ദുരിതം
ഉപ്പുതറ പഞ്ചായത്തിലെ ഉൾപ്രദേശമാണ് ആനപ്പള്ളം. ഞങ്ങളുടെ സുന്ദരമായ ഗ്രാമം. പക്ഷെ, നല്ലൊരു റോഡില്ലാത്തതിനാൽ ഞങ്ങൾ ആകെ ദുരിതത്തിലാണ്. വാഹനമെത്താത്തതിനാൽ ആശുപത്രിയിൽ മരിക്കുന്നവരുടെ മൃതദേഹങ്ങൾ ചുമന്ന് വീട്ടിലെത്തിക്കേണ്ടി വരുന്ന ദുര്യോഗം ആലോചിച്ചു നോക്കൂ.ഉപ്പുതറ-ആനപ്പള്ളം റോഡാണ് ഇവിടുത്തുകാരുടെ പ്രധാന സഞ്ചാരപാത. ഉപ്പുതറ മുതൽ മൂന്നാം ഡിവിഷൻ വരെ അത്യാവശ്യം നല്ല റോഡാണ്. പിന്നെ ആനപ്പള്ളത്തേക്ക് മൂന്ന് കിലോമീറ്ററോളം ദൂരം ആകെ തകർന്ന് കിടക്കുകയാണ്. അന്പത് മീറ്റർ ഭാഗം മാത്രം കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. ആനപ്പള്ളം ജങ്ഷനിലാണ് ഏറ്റവും തകർച്ചന്. കുത്തിറക്കമുള്ള റോഡായതിനാൽ ബസുകളൊന്നും കയറി വരാറില്ല. ട്രിപ്പ് ജീപ്പുകളും ഓട്ടോറിക്ഷകളുമാണ് നാട്ടുകാരുടെ ആശ്രയം. മഴയായി കഴിഞ്ഞാൽ ആനപ്പള്ളത്തേക്ക് ട്രിപ്പ് വാഹനങ്ങളും വരില്ല. മൂന്നാം ഡിവിഷനിൽ അവ ട്രിപ്പ് അവസാനിപ്പിക്കും. പിന്നെ കുത്തിയൊലിച്ചു വരുന്ന വെള്ളത്തിലൂടെയും ചിലയിചടത്ത് കെട്ടിക്കിടക്കുന്ന അഴുക്കുവെള്ളം താണ്ടിയും നടന്നു പോകണം.
ഉപ്പുതറയിലെ പ്രാഥമികാരോഗ്യ കേന്ദ്രമാണ് ഏറ്റവും അടുത്തുള്ള ചികിത്സാ കേന്ദ്രം. രോഗികളെ മൂന്നാം ഡിവിഷന് വരെ ചുമന്നിറക്കി അവിടെ നിന്ന് വാഹനത്തിൽ കൊണ്ടുപോകേണ്ടി വരും. ഉപ്പുതറയില് വെച്ച് ആരെങ്കിലും മരിച്ചാൽ മൂന്നാം ഡിവിഷനിൽ നിന്ന് ചുമന്ന് കയറ്റണം.
ആനപ്പള്ളത്ത് നിന്ന് പശുപ്പാറയിലേക്കുള്ള യാത്രയും അതി ദുർഘടമാണ്. ആഴംകാല വഴിയും ആലംമ്പള്ളി എസ്റ്റേറ്റ് വഴിയും പോകാം. ആഴംകാലയിലൂടെയുലുള്ള റോഡ് പൂർണമായും തകർന്നു. പോക്കറ്റ് റോഡുകളുടെ അവസ്ഥയും മറിച്ചല്ല. മാരിയപ്പന്പടി, കെ.പി.എം.എസ്.ജംഗ്ഷന് എന്നിവയിലേക്കുള്ള വഴിയും തരിപ്പണമായി കിടക്കുകയാണ്. ആനപ്പള്ളത്ത് നിന്ന് മൂന്ന് കിലോമീറ്റര് ദൂരെയുള്ള പശുപ്പാറ ജങ്ഷനിണ് ലിറ്റില് ഫ്ളവര് നഴ്സറിയും ഇ.എം.എല്.പി.സ്കൂളും. ഇവിടേക്ക് പോകുന്ന വിദ്യാർഥികളും ആകെ ബുദ്ധിമുട്ടുകയാണ്.
സീഡ് റിപ്പോര്ട്ടര്
വിസ്മയ രാജ്
(ജവഹര് നവോധയ വിദ്യാലയം,ഇടുക്കി)
September 25
12:53
2020