ചോറോടിൽ മേൽപ്പാലം വേണം
വടകര: ചോറോട് പഴയ റെയിൽവേ ഗേറ്റിനുസമീപം ട്രാക്കിനുകുറുകെ ഫുട്ഓവർബ്രിഡ്ജ് വേണമെന്ന ആവശ്യം ശക്തമാകുന്നു.
റെയിലിന്റെ കിഴക്കുഭാഗത്തുള്ളവർ ചോറോട് അങ്ങാടിയുമായി ബന്ധപ്പെടുന്നത് റെയിൽവേ ട്രാക്ക് മുറിച്ചുകടന്നാണ്. ട്രാക്ക് മുറിച്ചുകടക്കുമ്പോൾ തീവണ്ടി തട്ടിയുള്ള അപകടങ്ങൾ ഇവിടെ നടന്നിട്ടുണ്ട്. അന്നുതന്നെ ഇവിടെ കാൽനടയാത്രക്കാർക്കായി ട്രാക്കിനുകുറുകെ ഒരു നടപ്പാലം വേണമെന്ന ആവശ്യം ഉയരുന്നുണ്ട്. എന്നാൽ ഇതുവരെ നടപ്പിലായിട്ടില്ല.
ദിവസവും ഒട്ടേറെ പേർ ട്രാക്ക് മുറിച്ചുകടന്ന് വ്യാപാരകേന്ദ്രത്തിലേക്ക് പോകുന്നുണ്ട്. ട്രാക്ക് മുറിച്ചുകടന്നാൽ എളുപ്പത്തിൽ അപ്പുറമെത്താം. അല്ലെങ്കിൽ ദേശീയപാതയിലൂടെ ചോറോട് റെയിൽവേ മേൽപ്പാലം കടന്ന് ചുറ്റി സഞ്ചരിക്കണം. ഇത് ഏറെ പ്രയാസമുള്ള കാര്യമാണ്. ഭയമില്ലാതെ ട്രാക്ക് മുറിച്ചുകടക്കാൻ നടപ്പാലംതന്നെയാണ് വേണ്ടതെന്ന് നാട്ടുകാർ പറയുന്നു. ഇതിനുവേണ്ടി ജനപ്രതിനിധികളും സംഘടനകളും രംഗത്തിറങ്ങണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മിജബാർ അബ്ദുള്ള
സീഡ് റിപ്പോർട്ടർ
എട്ടാംക്ലാസ്,
ജി.വി.എച്ച്.എസ്.എസ്. മടപ്പള്ളി