SEED News

കുട്ടികളിലെ വ്യത്യസ്ത കഴിവുകൾ തിരിച്ചറിഞ്ഞ് പരിപോഷിപ്പിക്കണം : പ്രൊഫ. അച്യുത് ശങ്കർ

  കൊച്ചി: ഓരോ കുട്ടിക്കുമുള്ളത് വ്യത്യസ്തമായ കഴിവുകളാണ്. അവ കണ്ടെത്തി പരിപോഷിപ്പിക്കുകയാണ് അദ്ധ്യാപകരും രക്ഷിതാക്കളും ചെയ്യേണ്ടതെന്ന് കേരള സർവകലാശാലയിലെ കംപ്യൂട്ടേഷണൽ ബയോളജി ആൻഡ്‌ ബയോ ഇൻഫൊർമാറ്റിക്സ് വിഭാഗം തലവനും കംപ്യൂട്ടർ സയൻസ് പ്രൊഫസറുമായ പ്രൊഫ. അച്യുത് ശങ്കർ പറഞ്ഞു.  പാഠഭാഗങ്ങളെ ബഹു ബുദ്ധി തത്ത്വ (മൾട്ടിപ്പിൾ ഇന്റലിജൻസ്) ങ്ങളുപയോഗപ്പെടുത്തി എല്ലാ വിദ്യാർത്ഥികൾക്കും രസിക്കുന്ന തരത്തിൽ ക്ലാസ് മുറികളിൽ എങ്ങനെ അവതരിപ്പിക്കാം എന്ന വിഷയത്തിൽ മാതൃഭൂമി സീഡ് സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഓരോ വിഷയങ്ങൾ പഠിപ്പിക്കുന്നതിനും ഓരോ രീതിയാണ് അദ്ധ്യാപകർ കണ്ടെത്തേണ്ടത്. ഇതിനായി കലയും വാക്കുകളും ചിന്തകളുമെല്ലാം ഉപയോഗിക്കണം. ആൽബെർട്ട് ഐൻസ്റ്റിനാണ് ഏറെ ബുദ്ധിയുള്ളതെന്ന ചിന്ത എല്ലാവരിലുമുണ്ട്. ഇതിൽ തെറ്റിദ്ധാരണയുടെ അംശമുണ്ട്.  പല വിധത്തിലാണ് ബുദ്ധി അളക്കേണ്ടത്. ചിലർക്ക് കണക്കിലും പാട്ടിലും എഴുത്തിലും വരയിലുമെല്ലാമായിരിക്കും താത്പര്യം. അതുപയോഗിച്ച് ഓരോ വിഷയവും കുട്ടികളിലേക്കെത്തിക്കാൻ സാധിക്കും. അതോടൊപ്പം അവരുടെ സർഗാത്മകത മികച്ചതാക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.  ഫെഡറൽ ബാങ്ക് അസിസ്റ്റൻറ്‌ വൈസ് പ്രസിഡന്റും കളമശ്ശേരി ബ്രാഞ്ച് ഹെഡുമായ ബിന്ദു വി. രാജൻ മുഖ്യ പ്രഭാഷണം നടത്തി. കുട്ടികളിലെ കഴിവുകൾ ഉപയോഗിച്ചുതന്നെ അവരിൽ കൂടുതൽ അറിവു പകരേണ്ടത് ഇന്നിന്റെ ആവശ്യമാണെന്ന് ബിന്ദു വി. രാജൻ പറഞ്ഞു.  സംസ്ഥാനത്തെ അഞ്ഞൂറോളം അധ്യാപകർ പങ്കെടുത്തു. മാതൃഭൂമി ഓൺലൈൻ കൺസൽട്ടന്റ് സുനിൽ പ്രഭാകർ സംസാരിച്ചു.

August 04
12:53 2021

Write a Comment

Related News