മാതൃഭൂമി സീഡ് വിത്തുവിതരണം തുടങ്ങി
കോഴിക്കോട്: കോവിഡ് കാലത്ത് ഓൺലൈൻ വിദ്യാഭ്യാസത്തിൽ കുട്ടികൾക്ക് കൃഷി എന്ന സംസ്കാരം പകർന്നുനൽകുന്നതിൽ സീഡിന് നിർണായക പങ്കുവഹിക്കാൻ സാധിച്ചിട്ടുണ്ടെന്ന് പ്രിൻസിപ്പൽ അഗ്രിക്കൾച്ചർ ഓഫീസർ എ.എഫ്. ഷേർലി അഭിപ്രായപ്പെട്ടു.
മാതൃഭൂമി സീഡിന്റെ ജില്ലാതല വിത്തു വിതരണ ഉദ്‌ഘാടനം ചിന്മയ വിദ്യാലയത്തിൽ നിർവഹിക്കുകയായിരുന്നു അവർ.
കോവിഡ് മഹാമാരിയുടെ കാലത്തും ഓൺലൈനിലൂടെ വെബിനാറുകൾ നടത്തിയും പ്രതിസന്ധികളെ തരണംചെയ്തും നെല്ല്, പച്ചക്കറികൾ, പഴവർഗങ്ങൾ തുടങ്ങിയവ വിളയിക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്നതിൽ അധ്യാപകർക്കും രക്ഷിതാക്കൾക്കും പങ്കുണ്ടെന്ന് അവർ അഭിപ്രായപ്പെട്ടു. സമൂഹനന്മ കുട്ടികളിലൂടെ എന്ന ലക്ഷ്യത്തിൽ മുന്നേറുന്ന മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്ന് സംഘടിപ്പിക്കുന്ന സീഡ് പദ്ധതി വിദ്യാർഥികളിൽ സാമൂഹികപ്രതിബദ്ധത വളർത്തിയെടുക്കാൻ സഹായകരമാണെന്ന് ഫെഡറൽ ബാങ്ക് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് എം. ബിന്ദു അഭിപ്രായപ്പെട്ടു.
സ്കൂളിന്റെ ചീഫ് സേവക് എം.പി. ശ്രീനിവാസൻ, പ്രിൻസിപ്പൽ കെ.പി. ശ്രീജിത്ത്, അഡ്മിനിസ്ട്രേറ്റർ അനൂപ് കുമാർ, മദർ പി.ടി.എ. പ്രസിഡന്റ് ഷംനാ മംഗൾദാസ്, സീഡ് ക്ലബ്ബ് ടീച്ചർ കോ-ഓർഡിനേറ്റർ ജയശ്രീ, മാതൃഭൂമി റീജണൽ മാനേജർ സി. മണികണ്ഠൻ തുടങ്ങിയവർ സംസാരിച്ചു.
കൃഷിയുടെ അടിസ്ഥാന വിഷയങ്ങളെക്കുറിച്ച് മാതൃഭൂമി സീനിയർ പ്രൂഫ് റീഡർ വി.സി. പ്രമോദ് കുമാർ ക്ലാസ് നയിച്ചു.