കൈവിടില്ല ‘പയസ്വിനിയെ’ സംരക്ഷണവുമായി സീഡ് വിദ്യാർഥികളെത്തി
മരം ഏറ്റെടുക്കാനുള്ള സന്നദ്ധതയറിയിച്ച് അടുക്കത്ത്ബയൽ സ്കൂൾ
ഇനി വേണ്ടത് ഔദ്യോഗികാനുമതി.
കാസർകോട്: കവയിത്രി സുഗതകുമാരി നട്ട കാസർകോട് നഗരഹൃദയത്തിലെ മാവ് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികളെത്തി.
‘മാതൃഭൂമി’ വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അടുക്കത്ത്ബയൽ ഗവ. യു.പി. സ്കൂളിലെ സീഡ് വിദ്യാർഥികളാണ് മരച്ചുവട്ടിലെത്തിയത്. മാവിനെ സംരക്ഷിക്കണമെന്നുള്ള പോസ്റ്ററുകൾ കൊമ്പുകളിൽ തൂക്കിയശേഷം വിദ്യാർഥികൾ കൈകോർത്ത്് മാവിന് ചുറ്റും പ്രതീകാത്മക സംരക്ഷണവലയം തീർത്തു.
ദേശീയപാതയോരത്തുനിന്ന് മരം സ്കൂളിനുള്ളിൽ മാറ്റി നടുന്നതിന് സ്കൂൾ അധികൃതർ താത്‌പര്യം അറിയിച്ചു. അധികാരികൾ അനുമതിനൽകുന്ന പക്ഷം തയ്യാറെടുപ്പുകൾ തുടങ്ങുമെന്ന് അധികൃതർ പറഞ്ഞു. പ്രഥമാധ്യാപിക കെ.എ.യശോദ, സിനീയർ അസിസ്റ്റന്റ് ബി.ലീലാവതി, ഇക്കോ ക്ലബ്ബ് കൺവീനർ ബി.ആർ.റോഷ്‌നി, എസ്.ആർ.ജി. കൺവീനർ മഹിത, സ്റ്റാഫ് സെക്രട്ടറി എസ്.ശാന്ത, പി.ടി.എ. പ്രസിഡന്റ് കെ.ആർ.ഹരീഷ്, സീഡ് കോ ഓർഡിനേറ്റർ എം.ലത, അധ്യാപിക ആശ തല്ലരിയൻ, വിദ്യാർഥികളായ അൻവിത, എസ്.ശ്രേയ, വി.വി.വൈഷ്ണവി, യു.അനന്യ, ഋത്വിക്, അചൽ റാം, സൻജിത്ത്, അൻവിത എന്നിവരാണ് മരത്തിന് സംരക്ഷണമൊരുക്കിയത്.
ദേശീയപാത നവീകരണത്തിനായി മുറിച്ചുമാറ്റാൻ നന്പറിട്ട മരത്തെ കൊലക്കത്തിയിൽനിന്ന് രക്ഷിക്കണമെങ്കിൽ വകുപ്പുകളുടെ ഇടപെടലാണ് ഇനി നാട് പ്രതീക്ഷിക്കുന്നത്.