സീഡ് 23-24 വിശിഷ്ട ഹരിതവിദ്യാലയം
തൃശ്ശൂർ ജില്ലയിലെചെന്ത്രാപ്പിന്നി ഹയർ സെക്കന്ററി സ്കൂളിന് വിശിഷ്ട ഹരിതവിദ്യാലയം പുരസ്കാരം. 2023-24 അധ്യയന വർഷത്തെ മാതൃഭൂമി -ഫെഡറൽ ബാങ്ക് സീഡ് ഹരിത വിദ്യാലയം പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. പി.കെ.എച്ച്.എം
ഹരിതവിദ്യാലയം പുരസ്കാരത്തിന്റെ 15-ാം വർഷത്തിൽ സംസ്ഥാനത്തെ 6740 വിദ്യാലയങ്ങളാണ് പദ്ധതിയിൽ പങ്കാളികളായത്. കൃഷിയിറക്കിയും വിളവെടുത്തും ചിറകെട്ടിയുമെല്ലാം കുട്ടികൾ പ്രകൃതിപഠനത്തോടൊപ്പം ജീവിത പാഠ ങ്ങളും അഭ്യസിച്ചു. വീണു പോകുന്നവരെചേർത്ത് പിടിച്ചും ലഹരി പോലുള്ള വിപത്തുകളോടുള്ള പോരാട്ടവും 'തനിച്ചല്ല' പ്രവർത്തങ്ങളും പദ്ധതിയുടെ ഭാഗമായി ഇത്തവണ നടത്തിയിരുന്നു. 15 വര്‍ഷമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പരിസ്ഥിതിയുടെ കാവലാളുകളാക്കി മുന്‍നിരയില്‍ നിര്‍ത്തുന്നതിനുള്ള ശ്രമങ്ങളിലും മാതൃഭൂമി ഒപ്പമുണ്ട്.
പ്രകൃതിയേയും സമൂഹത്തേയും ഒരുപോലെ സ്നേഹിച്ച് ചെന്ത്രാപ്പിന്നി എച്ച്.എസ്.എസ്. നടത്തിയത് വ്യത്യസ്തമായ പ്രവർത്തനവും സീഡ് പ്രവർത്തനങ്ങളിലെ ആത്മസമർപ്പണമാണ് വിശിഷ്ട ഹരിതവിദ്യാലയം പുരസ്കാരത്തിലേയ്ക്ക് അവരെയെത്തിച്ചത്. പ്ലാവില കുമ്പിളിൽ 1000 പച്ചക്കറി തൈകൾ വിതരണം ചെയ്തും പ്ലാസ്റ്റിക്ക് കുപ്പികളിൽ കൂൺ കൃഷി ചെയ്തും ജൈവ കീടനാശിനിയും ജൈവ വളവും നിർമിച്ചും മാതൃക കാട്ടി ഇവിടത്തെ വിദ്യാർഥികളും അധ്യാപകരും. സ്കൂളില് മിയാവാക്കി മാതൃകയിൽ ഔഷധസസ്യത്തോട്ടമൊരുക്കി. എടത്തുരുത്തി പഞ്ചായത്തിലെ 260 വീടുകളിലെ അഞ്ചു വർഷത്തിൽ കൂടുതൽ പ്രായമുള്ള എല്ലാ വൃക്ഷങ്ങളുടേയും ബയോഡൈവേഴ്സിറ്റി സെൻസെസ് നടത്തി. ആയിരം വിത്തുപന്തുകൾ നിർമിച്ച് വഴിയോരങ്ങളിൽ അവ നിക്ഷേപിച്ചു. സ്കൂളിലും പൊതുസ്ഥാലങ്ങളിൽ നിന്നുമുള്ള പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് 30 അടിയുള്ള ക്രിസ്മസ് ട്രീ കുട്ടികൾ നിർമിച്ചു. കൂടാതെ പാഴ്വസ്തുക്കളിൽ നിന്നും മനോഹരമായ സീഡ് കോർണർ സ്കൂളിൽ നിർമിച്ചു.തുണി സഞ്ചി നിർമിച്ച് കടകളിൽ വിതരണം ചെയ്തും പഴയ കളിപ്പാട്ടങ്ങൾ രണ്ട് അങ്കണവാടികൾക്ക് കൈമാറിയും സമൂഹത്തിന് തുണയായി
6000 ത്തിലധികം സ്കൂളുകളിൽനിന്നും നിരവധി വിദ്യാർത്ഥികളും അധ്യാപകരും അനവധി രക്ഷിതാക്കളും പരിസ്ഥിതിസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഇടവേളകളില്ലാതെ തുടരുന്നു. പ്രമുഖ ധനകാര്യ സ്ഥാപനമായ ഫെഡറല്‍ ബാങ്കിന്റെ സഹകരണത്തോടെയാണ് മാതൃഭൂമി സീഡ് പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത്. സീഡിന്റെ വേറിട്ട പ്രവര്‍ത്തനങ്ങള്‍ക്ക് അന്താരാഷ്ട്രതലത്തില്‍ വരെ ലഭിച്ച നിരവധി അംഗീകാരങ്ങളെക്കാള്‍ പ്രസക്തം, പരിസ്ഥിതിബോധം കുട്ടികളിൽ മാത്രമല്ല പൊതുജനങ്ങള്‍ക്കിടയിലേക്കും പടരാനും അത് ആഴ്‌നിറങ്ങാനും ഇടയാക്കി എന്നതു തന്നെയാണ്.
കാലാവസ്ഥയുമായി ബന്ധപ്പെട്ട് പത്തുവര്‍ഷത്തിനിടയില്‍ കേരളീയര്‍ നേരിട്ട വലിയ ദുരന്തങ്ങള്‍ നമ്മുടെ പരിസ്ഥിതി ചിന്തകളില്‍ കാതലായ മാറ്റം വരുത്തി. വിദ്യാര്‍ത്ഥികളെ പരിസ്ഥിതിയോടൊപ്പം നടത്തുന്ന സീഡ് പദ്ധതിക്ക് മാതൃഭൂമി തുടക്കം കുറിച്ചപ്പോള്‍ കേരളത്തിലെ പല സ്ഥാപനങ്ങളും ആ മാതൃക പിന്‍തുടര്‍ന്നു. പ്രകൃതിയെക്കുറിച്ച് ശരിയായ കാഴ്ചപ്പാടും പ്രകൃതിയോടൊപ്പം നില്‍ക്കാനുള്ള ആത്മാര്‍ത്ഥതയും ഈ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടുപോകാന്‍ അത്യാവശ്യമാണ്. ആ അത്മാര്‍ത്ഥതയും കാഴ്ചപ്പാടുമാണ് കഴിഞ്ഞ 15 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളിലൂടെ നമ്മുടെ യുവതലമുറ സാക്ഷ്യപ്പെടുത്തുന്നത്.