അഡേലി പെന്‍ഗ്വിൻ അന്റാര്‍ട്ടിക്കയില്‍.
ശാസ്ത്രലോകത്തിനും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും ഏറെ ആശ്വാസം
നൽകി അഡേലി പെന്‍ഗ്വിനുകളുടെ വലിയ കോളനി അന്റാര്‍ട്ടിക്കയിലെ ദ്വീപില്‍ കണ്ടെത്തി. ഈ കോളനിയിലെ പെന്‍ഗ്വിനുകളുടെ എണ്ണം പതിനഞ്ച് ലക്ഷത്തോളം വരുമെന്നാണ് ഗവേഷകര്‍ കണക്കു കൂട്ടുന്നത്.
മഞ്ഞു പാളികളുടെ ഇടയില്‍ മറഞ്ഞു കിടക്കുന്ന നിലയിലായിരുന്നു പാറക്കെട്ടുകള്‍ നിറഞ്ഞ ഈ പെന്‍ഗ്വീന്‍ ദ്വീപ്. ഇത്തവണ നവംബര്‍ മുതല്‍ ഫെബ്രുവരി വരെ നീണ്ടു നിന്ന വേനല്‍ക്കാലത്ത് മഞ്ഞ് പാളികള്‍ ഉരുകിയതാണ് ഇവിടേക്കു കടന്നു ചെല്ലാനും ഈ കോളനി കണ്ടെത്താനും സഹായിച്ചത്.എത്തിപ്പെടാനുള്ള ബുദ്ധിമുട്ടു തന്നെയാണ് ഈ പ്രദേശത്തേക്കെത്തുന്നതില്‍ നിന്നും ഈ കോളനി കണ്ടെത്തുന്നതില്‍ നിന്നും ഇത്ര കാലം ഗവേഷകരെ തടഞ്ഞതെന്ന് ഇപ്പോള്‍ പഠനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന ഡോക്ടര്‍ ഹിതര്‍ ലിഞ്ച് പറയുന്നു.
അന്റാര്‍ട്ടിക്കയില്‍ ഏറ്റവുമധികം കാണപ്പെട്ടിരുന്ന പെന്‍ഗ്വിനുകളായിരുന്നു അഡേലി പെന്‍ഗ്വിനുകള്‍. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇവയുടെ അംഗസംഖ്യയില്‍ വന്‍ ഇടിവു സംഭവിച്ചിരുന്നു. ഇക്കാര്യത്തില്‍ ആശങ്കപ്പെട്ടിരുന്ന ശാസ്ത്രലോകത്തിനു പ്രതീക്ഷ നല്‍കുന്നതാണ് ഇപ്പോഴത്തെ കണ്ടെത്തല്‍.