പഞ്ചായത്ത് അങ്ങാടി മാമാങ്കര പാലം പുതുക്കിപ്പണിയണം
എടക്കര: നാടും നഗരവും മാറിയെങ്കിലും പാലം മാറിയില്ല, പഞ്ചായത്ത് അങ്ങാടിയിൽനിന്നും മാമാങ്കരയിലേക്കുളള യാത്ര നാട്ടുകാർക്ക് പ്രാണഭീതിയാവുന്നു. കാരക്കോടൻ പുഴയ്ക്ക് കുറുകെ 35 വർഷംമുൻപ് പഞ്ചായത്ത്ഫണ്ട് ഉപയോഗിച്ച് നിർമിച്ചപാലമാണ് അപകടഭീഷണി ഉയർത്തുന്നത്.
മാമാങ്കരയും മരുതയും ടൗണായിമാറിയെങ്കിലും വർഷങ്ങളായിട്ടും പാലത്തിന് മാറ്റമില്ല. മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും ഒഴുകിയെത്തിയ മലവെളളത്തിൽ പാലത്തിന്റെ കാലുകൾ വർഷങ്ങൾക്ക്മുൻപേ തകർന്നിട്ടുണ്ട്.
കൈവരികളും ഇല്ല. കവുങ്ങിന്റെ പാളികൾ കെട്ടി നാട്ടുകാരാണ് കൈവരികൾ പുനർനിർമ്മിച്ചത്.
ഏത്നിമിഷവും പാലം തകരുമെന്നനിലയിലാണ്. ബസ് ഉൾപ്പെടെയുളള വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ പാലംതകരുമെന്ന ഭീതിയുണ്ടെന്ന് നാട്ടുകാരും പറയുന്നു. പാലം പുതുക്കി പണിയണമെന്ന് ആവശ്യപ്പെട്ട് നാരോക്കാവ് ഹൈസ്‌കൂളിലെ സീഡ് യൂണിറ്റ് അംഗങ്ങൾ പൊതുമരാമത്ത് വകുപ്പിന് പരാതി നല്കിയിരുന്നു. എന്നാൽ നടപടി ഉണ്ടായിട്ടില്ല.
January 29
12:53
2019