ആശങ്കയുണർത്തി കരട് ഇ.ഐ.എ. വിജ്ഞാപനം-ഒ.കെ. മുരളീകൃഷ്ണൻ
പ്രകൃതിദുരന്തങ്ങളും വ്യാവസായിക അപകടങ്ങളും ആവർത്തിക്കുമ്പോൾ കേന്ദ്രസർക്കാരിന്റെ കരട് പരിസ്ഥിതി ആഘാത വിലയിരുത്തൽ വിജ്ഞാപന(ഇ.ഐ.എ. നോട്ടിഫിക്കേഷൻ-2020)ത്തിൽ സംസ്ഥാനങ്ങൾക്ക് ആശങ്ക. 2016-ലെ വിജ്ഞാപനം റദ്ദാക്കിക്കൊണ്ടുള്ള പുതിയ കരടിൽ ജനങ്ങൾക്ക് പരാതിപ്പെടാനുള്ള അവസാന ദിവസം ചൊവ്വാഴ്ചയാണ്.
ഖനികൾ, ജലസേചന പദ്ധതികൾ, വ്യവസായ യൂണിറ്റുകൾ, വലിയ കെട്ടിടസമുച്ചയങ്ങൾ, ദേശീയപാത, മാലിന്യസംസ്കരണ പ്ലാന്റുകൾ എന്നിവ നിർമിക്കുന്നതിനു മുന്നോടിയായുള്ള പരിസ്ഥിതി ആഘാതപഠനം, ജനാഭിപ്രായം കേൾക്കൽ ഇവയാണ് വിജ്ഞാപനത്തിന്റെ ഉള്ളടക്കം.
കുറേയേറെ പദ്ധതികളെ ജനാഭിപ്രായം കേൾക്കലിൽനിന്ന് കരട് വിജ്ഞാപനത്തിൽ ഒഴിവാക്കിയതാണ് പ്രധാന മാറ്റം.
പരിസ്ഥിതി ആഘാതപഠനം വേണ്ടാ
പരിസ്ഥിതി ആഘാതപഠനം വഴിയുള്ള അനുമതികിട്ടാതെ പദ്ധതികൾ തുടങ്ങാനും പിന്നീട് അതു നേടാനും വികസിപ്പിക്കാനുമുള്ള വ്യവസ്ഥയും പുതിയ നിയമത്തിലുണ്ട്. 2020 ഏപ്രിൽ ഒന്നിന് ഇത്തരം അനുമതി നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു.
പദ്ധതികളുടെ നടത്തിപ്പുകാർ പാരിസ്ഥിതികാഘാതം വിലയിരുത്തുന്ന വകുപ്പിനു നൽകുന്ന റിപ്പോർട്ടുകൾ വർഷത്തിൽ ഒന്നാക്കി ചുരുക്കിയത് വ്യവസായ സുരക്ഷയെ ബാധിക്കും. വിശാഖപട്ടണത്ത് എൽ.ജി. പോളിമേഴ്സിൽ നടന്ന ദുരന്തത്തെത്തുടർന്ന് കമ്പനിക്ക് പുതുക്കിയ പാരിസ്ഥിതികാനുമതി ഉണ്ടായിരുന്നില്ലെന്ന് ദേശീയ പരിസ്ഥിതിമന്ത്രാലയംതന്നെ ഹരിത ട്രിബ്യൂണലിൽ വ്യക്തമാക്കിയിരുന്നു.
1.5 ലക്ഷം ചതുരശ്ര മീറ്റർവരെയുള്ള നിർമാണപ്രവർത്തനങ്ങളെ പരിസ്ഥിതി നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കി. മുമ്പ് ഇത് 20,000 ചതുരശ്ര മീറ്ററായിരുന്നു. പദ്ധതികളുടെ പരിസ്ഥിതി മലിനീകരണം ജനങ്ങൾക്ക് പരാതിപ്പെടാനുള്ള വ്യവസ്ഥ ഒഴിവാക്കിയതും പുതിയ വിജ്ഞാപനത്തിന്റെ ന്യൂനതയായി ചൂണ്ടിക്കാട്ടപ്പെടുന്നു.