SEED News

'ദി ഫാളന്‍ ക്യാം' മൊബൈല്‍ ഷോര്‍ട്ട് ഫിലിം ഒരുക്കി 'സീഡ്' ടീം

പൂഞ്ഞാര്‍: വഴിയരികില്‍ യാദൃശ്ചികമായി വീണുപോയ ഒരു െമാബൈല്‍ ഫോണ്‍ യാഥാര്‍ഥ്യങ്ങള്‍ കാണിച്ചുതരുന്ന കണ്ണാടിയായി മാറുന്ന കഥയാണ് 'ദി ഫാളന്‍ ക്യാം' എന്ന കൊച്ചുചിത്രം. പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്‌കൂളിലെ സീഡ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അന്റോണിയന്‍ ക്‌ളബ് ആണ് ഈ ഹ്രസ്വചിത്രം പൂര്‍ണമായും മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചിരിക്കുന്നത്. 
മൊബൈല്‍ ഫോണില്‍ വീഡിയോ െറക്കോഡിങ് നടന്നുകൊണ്ടിരിക്കെ, ഒരു കൊച്ചുകുട്ടിയുടെ കൈയില്‍ നിന്ന് അത് യാദൃശ്ചികമായി താഴെ വീഴുന്നു. 
ആരാലും ശ്രദ്ധിക്കപ്പെടാതെ വഴിവക്കില്‍ കിടക്കുന്ന ഈ മൊബൈലില്‍ പതിയുന്ന ദൃശ്യങ്ങളാണ് നാലര മിനുട്ട് മാത്രം ദൈര്‍ഘ്യമുള്ള 'ഫാളന്‍ ക്യാം' കാണിച്ചുതരുന്നത്. 
പരിസ്ഥിതിപ്രശ്‌നങ്ങളാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. വഴിയോരങ്ങള്‍ മലിനമാക്കുന്നതില്‍ അറിഞ്ഞോ അറിയാതെയോ ഓരോരുത്തരും പങ്കാളിയാകുന്നുണ്ടോ എന്ന ചോദ്യം ചിത്രം ഉയര്‍ത്തുന്നു. മുതിര്‍ന്നവരുടെ കാപട്യവും ശൈശവത്തിന്റെ നിഷ്‌കളങ്കതയും ചര്‍ച്ചക്ക് വിഷയമാക്കുന്നു. നിലത്ത് വീണുകിടക്കുന്ന മൊബൈലില്‍ പതിയുന്ന ദൃശ്യങ്ങളായതിനാല്‍ മുഖഭാവങ്ങളേക്കാള്‍ അഭിനേതാക്കളുടെ സ്വരവും കരങ്ങളുടെയും പാദങ്ങളുടെയും  ചലനങ്ങളുമാണ് ഫാളന്‍ ക്യാമിനെ സജീവമാക്കുന്നത്. 
മോട്ടോ ജി ഫോണില്‍ എട്ടു മെഗാ പിക്‌സല്‍ ക്യാമറയില്‍ ചിത്രീകരിച്ച് ഫോണില്‍ തന്നെ തത്സമയ ശബ്ദലേഖനവും നടത്തിയിരിക്കുന്നു. 
സ്‌കൂളിലെ അധ്യാപകനും സീഡ് കോഓര്‍ഡിനേറ്ററുമായ ടോണി പുതിയാപറമ്പിലിന്റേതാണ് ആശയവും ആവിഷ്‌കാരവും. സീഡ് ക്‌ളബ് അംഗങ്ങളെ കൂടാതെ രണ്ടു കൊച്ചുകുട്ടികളും ചിത്രത്തില്‍ അഭിനയിക്കുന്നു. എഡിറ്റിങ് ഒഴികെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും കുട്ടികളും അധ്യാപകരും ചേര്‍ന്ന് നിര്‍വഹിച്ചു. 
കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനും സംവിധായകനുമായ ജോഷി മാത്യു ചിത്രത്തിന്റെ ഡി.വി.ഡി. പ്രകാശനം ചെയ്തു. ഹെഡ്മാസ്റ്റര്‍ ഫാ. ജോര്‍ജ് വയലില്‍കളപ്പുര സി.എം.ഐ. മുഖ്യപ്രഭാഷണം നടത്തി. യു ട്യൂബിലും അന്റോണിയന്‍ ക്‌ളബിന്റെ പ്രാദേശിക ന്യൂസ് ബ്ലോഗായ പൂഞ്ഞാര്‍ ബ്ലോഗിലും (www.poonjarblog.com) ദി ഫാളന്‍ ക്യാം ലഭിക്കും

February 06
12:53 2016

Write a Comment

Related News