environmental News

ഹെന്‍ഡേഴ്‌സണ്‍ ദ്വീപ് ലോകത്തിന്റെ പ്ലാസ്റ്റിക് കുപ്പത്തൊട്ടി.

മയാമി: അമിതമായ പ്ലാസ്റ്റിക് ഉപയോഗം സൃഷ്ടിക്കുന്ന പാരിസ്ഥിക ആഘാതത്തെക്കുറിച്ചുള്ള വേവലാതികള്‍ ലോകത്തെങ്ങും ശക്തമാണ്. കരയിലും കടലിലും അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉണ്ടാക്കുന്ന മലിനീകരണ പ്രശ്‌നങ്ങളുടെ തോത് ഇപ്പോഴും തിട്ടപ്പെടുത്തിക്കഴിഞ്ഞിട്ടില്ല. മനുഷ്യനു മാത്രമല്ല എല്ലാ ജീവജാലങ്ങള്‍ക്കും വലിയ ഭീഷണിയുയര്‍ത്തുന്ന പ്ലാസ്റ്റിക് മനുഷ്യനെത്തിച്ചേരാത്ത ഇടങ്ങളിലും വലിയ ഭീഷണിയാകുന്നതിന്റെ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ലോകത്ത് ഏറ്റവുമധികം പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞുകൂടിയിട്ടുള്ളത് തെക്കന്‍ പസഫിക്കിലെ ആള്‍പ്പാര്‍പ്പില്ലാത്ത ദ്വീപിലാണെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. ബ്രിട്ടന്റെ പിറ്റ്‌കെയ്ന്‍ ദ്വീപുകളുടെ ഭാഗമായ ഹെന്‍ഡേഴ്‌സണ്‍ ദ്വീപിനാണ് ഈ ദുര്‍ഗതി. യുനെസ്‌കോ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ദ്വീപാണ് ഹെന്‍ഡേഴ്‌സണ്‍. വളരെ സവിശേഷവും അപൂര്‍വ്വവുമായ ജൈവവ്യവസ്ഥ നിലനില്‍ക്കുന്ന ഇടമാണിത്.

ഈ ദ്വീപിന്റെ തീരങ്ങളില്‍ 3.77 കോടി പ്ലാസ്റ്റിക് കഷ്ണങ്ങളുണ്ടെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. ഉപയോഗിച്ച് വലിച്ചെറിഞ്ഞ വെള്ളക്കുപ്പികള്‍, പ്ലാസ്റ്റിക് ഹെല്‍മറ്റുകള്‍, പ്ലാസ്റ്റിക് വീപ്പകള്‍ എന്നുവേണ്ട മനുഷ്യനുപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളെല്ലാം ഈ ദ്വീപിന്റെ തീരത്ത് അടിഞ്ഞുകൂടിയിട്ടുണ്ട്. ഓരോ ചതുരശ്ര മീറ്ററിലും 671 പ്ലാസ്റ്റിക് വസ്തുക്കള്‍ വീതമുണ്ട്. ആകെ 17 ടണ്‍ മാലിന്യമുണ്ടെന്നാണ് കണക്കാക്കുന്നത്. തെക്കേ അമേരിക്കയില്‍നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കടലിലൂടെ ഒഴുകി തീരത്തടിഞ്ഞിരിക്കുന്നതെന്നാണ് വിലയിരുത്തല്‍.

ഈ ദ്വീപിന് ഏറ്റവും അടുത്തുള്ള മനുഷ്യവാസ കേന്ദ്രം 5,000 കിലോമീറ്റര്‍ ദൂരെയാണ്. ആയിരക്കണക്കിന് കിലോമീറ്റര്‍ ദൂരെയുള്ള ജനങ്ങള്‍ ഉപയോഗിച്ച വസ്തുക്കള്‍ എങ്ങനെയാണ് മനുഷ്യന്‍ എത്തിച്ചേരുകപോലും ചെയ്യാത്ത ഒരു പ്രദേശത്തെ കടുത്ത പാരിസ്ഥിതിക ആഘാതത്തിലേയ്ക്ക് നയിക്കുന്നതെന്നാണ് ഈ പഠനം വ്യക്തമാക്കുന്നത്. 

ഓസ്‌ട്രേലിയയിലെയും ബ്രിട്ടനിലെയും ഗവേഷകരാണ് പഠനം നടത്തിയിരിക്കുന്നത്. വിജനദ്വീപുകള്‍ എങ്ങനെയാണ് കുപ്പത്തൊട്ടികളാവുന്നതെന്നതിന് ഉദാഹരണമാണിതെന്ന് പ്രൊസീഡിങ്‌സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസില്‍ പ്രസിദ്ധീകരിച്ച പഠനഫലം പറയുന്നു.











January 02
12:53 2018

Write a Comment