ഈ കുട്ടികൾ പറയും പാഴ്വസ്തുക്കളല്ല പ്ലാസ്റ്റിക്
കോഴിക്കോട് : വെറുതെ വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ട് മനോഹരമായ കരകൗശല വസ്തുക്കളുണ്ടാക്കിയാലോ. അത്തരത്തില്‍ പ്ലാസ്റ്റിക്ക് കുപ്പികളില്‍ നിന്ന് പൂക്കളും ചെടികളുമെല്ലാം ഉണ്ടാക്കുകയാണ് സീഡ് ക്ലബ്ബ് അംഗങ്ങള്‍. മാതൃഭൂമി നടപ്പാക്കുന്ന ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ ഭാഗമായാണ് കുട്ടികള്‍ പാഴ്‌വസ്തുക്കളെ അലങ്കാരമാക്കി മാറ്റുന്നത്. ഹരിതകേരളമിഷനും മാതൃഭൂമി സീഡും ചേര്‍ന്ന് വ്യാഴാഴ്ച നടത്തുന്ന പുനരുപയോഗ ദിനാചരണത്തിന്റെ മുന്നോടിയായി കുട്ടികള്‍ക്ക് കരകൗശല വസ്തുക്കളുണ്ടാക്കാന്‍ പരിശീലനം നല്‍കി. സെന്റര്‍ ഫോര്‍ മള്‍ട്ടി ഡിസ് പ്ലിനറി റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്‍ര് സെക്രട്ടറി ഡോ.ആര്‍.എം.ഹിദായത്തുള്ള കുട്ടികള്‍ക്ക് ക്ലാസെടുത്തു. കുപ്പികള്‍ മുറിച്ച് വര്‍ണനൂലുകള്‍ കൊണ്ട് ചുറ്റിയാണ് ഉല്‍പന്നങ്ങളുണ്ടാക്കുന്നത്. ബിലാത്തിക്കുളം ബി.ഇ.എം.യു.പി സ്‌കൂള്‍, സെയ്ന്റ് ആഞ്ചലാസ് എ.യു.പി സ്‌കൂള്‍, സെയ്ന്റ്.മൈക്കിള്‍സ് ഗേള്‍സ് സ്‌കൂള്‍, നടക്കാവ് ഗേള്‍സ് ജി.വി.എച്ച്.എസ്.എസ് എന്നിവിടങ്ങളിലെ കുട്ടികള്‍ക്കാണ് പരിശീലനം നല്‍കിയത്. മാതൃഭൂമി കോഴിക്കോട് റീജ്യണല്‍ മാനേജര്‍ സി.മണികണ്ഠന്‍, നടക്കാവ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.ബാബു എന്നിവര്‍ സംസാരിച്ചു.