reporter News

കണ്ണു തുറക്കുമോ അധികാരികൾ

ചങ്ങാടത്തെ ആശ്രയിച്ച് ആയിരത്തോളം കുടുംബങ്ങൾ
കോരൂത്തോട്: തോപ്പിൽ കടവ് പാലത്തോടൊപ്പം ആയിരത്തോളം കുടുംബങ്ങളുടെ സ്വപ്നം കൂടിയാണ് ഒഴുകിപ്പോയത്. കോട്ടയം-ഇടുക്കി ജില്ലാതിർത്തിയിലെ പാലം സർക്കാർ സഹായമില്ലാതെ നാട്ടുകാർ നിര്മിച്ചതാണ്. രണ്ടു കരക്കാർ രണ്ടുവർഷം കൊണ്ടാണ് പാലം പണിതത്.
2018 ജൂലായ് മാസത്തെ കനത്തമഴയും ഉരുൾ പൊട്ടലും മൂലം കൂറ്റൻ മരം വന്നിടിച്ച് ഇരുകരകളിലേയും മണ്ണൊലിച്ചു പോയതോടെ പാലം തകർന്നു വീണു. ഇപ്പോൾ മൂഴിക്കൽ, കുറ്റിക്കയം, മുക്കുഴി തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ചങ്ങാടം മാത്രമാണ് ആശ്രയം. കിലോമീറ്ററുകൾ താണ്ടിയാണ് കോരൂത്തോട്ടിലെത്തി ഇവർ നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നത്.
പട്ടികജാത-വർഗ ജനവിഭാഗം തിങ്ങിപ്പാർക്കുന്ന പ്രദേശമാണിത്. യാത്രാസൗകര്യമില്ലാതെ ഇവരുടെ ജീവിതം ഓരോ ദിവസവും ദുരിതമാകുകയാണ്. കിലോമീറ്ററുകൾ യാത്രചെയ്യേണ്ടി വരുമ്പോൾ യാത്രക്കൂലിയും വളരേക്കൂടുതലാണ്. വഴിയാണെങ്കിൽ പൊട്ടി പൊളിഞ്ഞു കിടക്കുന്നു. കോരൂത്തോട്ടിലുള്ളവർക്ക് ഗവ. ഹോമിയോ ആശുപത്രിയിലേക്ക് പോകണമെങ്കിലും ദൂരമേറെ താണ്ടണം.
തോപ്പിൽ കടവിൽ പാലം വേണമെന്ന് ആവശ്യം പലതവണ ശ്രദ്ധയിൽ പെടുത്തിയെങ്കിലും അധികാരികളുടെ ഭാഗത്തു നിന്ന് യാതൊരു നീക്കവും ഉണ്ടാകുന്നില്ല. ഈ ജനകീയ പ്രശ്നത്തെ അവഗണിക്കാതെ ബന്ധപ്പെട്ടവർ കണ്ണു തുറക്കുമെന്ന പ്രതീക്ഷയിലാണ് കോരൂത്തോട് സി.കെ.എം. എച്ച്.എസ്.എസിലെ മാതൃഭൂമി സീഡ് പ്രവർത്തകർ.
sub head with box
ഞങ്ങളുടെ സ്കൂളിൽ നിന്ന് 350 കുട്ടികൾ
എൽ.പി. മുതൽ ഹയർ സെക്കൻഡറി വരെയുള്ള ക്ലാസ്സുകളിലെ 350 കുട്ടികൾ തോപ്പില് കടവ് പാലം കടന്നാണ് ഞങ്ങളുടെ സ്കൂളിലെത്തുന്നത്. ഇപ്പോൾ ഇവരില് കുറെ ആളുകൾ ചങ്ങാടത്തിലും മറ്റുള്ള ദീർഘദൂരം താണ്ടിയുമാെണത്തുന്നത്. സമയം നഷ്ടവും പണനഷ്ടവും സഹിച്ചാണിവർ പഠിക്കാനെത്തുന്നത്.
അനീറ്റ ജെയിംസ്, മാതൃഭൂമി ‘സീഡ്’ റിപ്പോർട്ടർ, പ്ലസ് ടു വിദ്യാർഥിനി, സി.കെ.എം. എച്ച്.എസ്.എസ്. കോരൂത്തോട്. 

February 29
12:53 2020

Write a Comment