പരിസ്ഥിതിനിയമങ്ങൾ ശക്തം; നടപ്പാക്കാൻ കഴിയുന്നതിലുള്ള ബുദ്ധിമുട്ട് പ്രശ്നം -ഡോ. രാജഗോപാൽ കമ്മത്ത്
പശ്ചിമഘട്ടവും കാലാവസ്ഥാവ്യതിയാനവും; മാതൃഭൂമി സീഡ് വെബിനാർ നടത്തി
കണ്ണൂർ: പശ്ചിമഘട്ട സംരക്ഷണമടക്കമുള്ള പരിസ്ഥിതിനിയമങ്ങൾ ശക്തമാണെങ്കിലും നടപ്പാക്കാൻ കഴിയുന്നതിലുള്ള ബുദ്ധിമുട്ടാണ് പ്രശ്നമെന്ന് ശാസ്ത്രഗ്രന്ഥ രചയിതാവും ഗവേഷകനുമായ ഡോ. രാജഗോപാൽ കമ്മത്ത് പറഞ്ഞു. ‘പശ്ചിമഘട്ടവും കേരളത്തിലെ കാലാവസ്ഥാവ്യതിയാനവും’ എന്ന വിഷയത്തിൽ മാതൃഭൂമി സീഡ് സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമം നടപ്പാക്കുന്നതിനുള്ള ആർജവം എല്ലാവരും കാണിക്കണം. കുട്ടനാട്ടിൽ കായൽ കൈയേറ്റമാണ് വെള്ളപ്പൊക്കത്തിന് കാരണമായത്. ആഗോള താപനിലയിലും മാറ്റമുണ്ടായിട്ടുണ്ട്. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞ കാര്യങ്ങൾ പിന്നീട് ശരിയായിവന്നു. പശ്ചിമഘട്ടത്തിലുള്ള കുറെ ജീവികൾക്ക് വംശനാശം സംഭവിക്കുകയാണ്. കേരളത്തിൽ താപം കൂടുമ്പോൾ അറബിക്കടലിന്റെ താപവും കൂടും. അതിന്റെ തിക്തഫലമാണ് ഓഖിപോലുള്ള ചുഴലിക്കാറ്റ്. സംരക്ഷണപ്രവർത്തനങ്ങൾ കുട്ടികളിൽനിന്ന് തുടങ്ങണം. കുട്ടികൾ ഇതേക്കുറിച്ച് എല്ലാവരെയും ബോധവത്കരിക്കണം. കിട്ടാവുന്നിടത്തോളം വസ്തുക്കൾ പുനരുപയോഗം ചെയ്യാൻ നമ്മൾ ശ്രദ്ധിക്കണം -അദ്ദേഹം പറഞ്ഞു.
എല്ലാ ജില്ലകളിൽനിന്നുമുള്ള തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾ സംവദിച്ചു. അവരുടെ ചോദ്യങ്ങൾക്ക് ഡോ. രാജഗോപാൽ കമ്മത്ത് മറുപടി നൽകി. ഫെഡറൽ ബാങ്ക് കണ്ണൂർ റീജണൽ ഹെഡും ഡെപ്യൂട്ടി വൈസ് പ്രസിഡന്റുമായ വി.സി. സന്തോഷ്‌കുമാർ മുഖ്യപ്രഭാഷണം നടത്തി. ക്ലബ്ബ് എഫ്.എം. ആർ.ജെ. ജീന മോഡറേറ്റായിരുന്നു. മാതൃഭൂമി ചീഫ് സബ് എഡിറ്റർ കെ.സി. കൃഷ്ണകുമാർ, മാതൃഭൂമി കണ്ണൂർ യൂണിറ്റ് മാനേജർ ജഗദീഷ് ജി. എന്നിവർ സംസാരിച്ചു.