കാട്ടാനകൾ ചവിട്ടിമെതിക്കുന്നത് കർഷകജീവിതം
ബോവിക്കാനം: വർഷങ്ങളുടെ അധ്വാനത്തിലൂടെയുണ്ടാക്കിയ കാർഷികവിളകൾ ഒറ്റരാത്രികൊണ്ട് കാട്ടാനകൾ പിഴുതെറിയുന്ന കാഴ്ച കണ്ട് നെടുവീർപ്പിടുകയാണ് കാസർകോട് വനാതിർത്തികളിലെ കർഷകർ. കാട്ടാനകളെ കൂടാതെ കാട്ടുപന്നികൾ, കാട്ടുപോത്തുകൾ, കുരങ്ങന്മാർ എന്നിവയും വ്യാപകമായി കൃഷി നശിപ്പിക്കുന്നുണ്ട്.
വന്യമൃഗശല്യം രൂക്ഷമായതോടെ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് മലയോരത്തെ കർഷകർ. മുളിയാർ, കാറഡുക്ക, ദേലംപാടി പഞ്ചായത്തിലെയും ചെങ്കളയിലെ ചില ഭാഗങ്ങളിലെയും കർഷകരാണ് ദുരിതം ഏറെയും അനുഭവിക്കുന്നത്.
കാറഡുക്ക കൊളത്തിങ്കാലിൽ തമ്പടിച്ച എട്ട് ആനകളുടെ കൂട്ടമാണ് വണ്ണാച്ചടവ്, ചെണ്ടത്തടി, എരിഞ്ചേരി കൊട്ടംകുഴി, പാണൂർ കൊച്ചി, അരയാലിങ്കാൽ, അടുക്കത്തൊട്ടി എന്നിവിടങ്ങളിൽ കൃഷി നശിപ്പിക്കുന്നത്.
വനംവകുപ്പ് ഉണർന്നില്ലെങ്കിൽ ബോവിക്കാനം, മുള്ളേരിയ ടൗണുകളിൽ പോലും ആനകളിറങ്ങുന്ന കാലം വിദൂരമല്ലെന്നാണ് കർഷകർ പറയുന്നത്.
കെ. ദേവപ്രിയ
സീഡ് റിപ്പോർട്ടർ,
പ്ലസ് ടു സയൻസ് വിദ്യാർഥിനി, എടനീർ സ്വാമിജീസ് ഹയർസെക്കൻഡറി സ്കൂൾ