"പുതുജീവനി"ലേക്ക് ഭക്ഷണപ്പൊതിയുമായി മാതൃഭൂമി സീഡ് ക്ലബ്ബിലെ കുരുന്നുകൾ
11/01/24 ന് സീഡ് ക്ലബ് അംഗങ്ങൾ അവരവരുടെ വീടുകളിൽ നിന്നും പൊതിച്ചോറുമായി വന്ന് ജെല്ലിപ്പാറയിൽ സ്ഥിതിചെയ്യുന്ന 'പുതുജീവൻ 'സന്ദർശിക്കുകയും ഒറ്റപ്പെടലിന്റെ നീർച്ചുഴികളിൽപ്പെട്ടു മനംനൊന്തുകഴിയുന്ന അപ്പച്ചന്മാരെ കാണുന്നതിനും അവരുമായി സ്നേഹം പങ്കുവെക്കുന്നതിനും അവസരമുണ്ടായി. സീഡ് ക്ലബ്ബിലൂടെ ലഭിച്ച ഈ അവസരം കുട്ടികളുടെ ജീവിതത്തിലെ അമൂല്യനിമിഷങ്ങളായിരുന്നു. പുതുജീവനിൽ സംരക്ഷിക്കപ്പെടുന്ന ഇരുപത്തിയാറോളം വൃദ്ധരായ അപ്പച്ചന്മാരുമായി ആടിയും പാടിയും കളിച്ചും കുട്ടികൾ അവരുടെ സന്തോഷം പങ്കുവെച്ചു. കുട്ടികൾ അവരുടെ വീടുകളിൽനിന്നും തയ്യാറാക്കികൊണ്ടുവന്ന രുചികരമായ പൊതിച്ചോർ കുട്ടികൾതന്നെ വിളമ്പിക്കൊടുത്തു. ഈ മഹത്തായ അനുഭവം ഒരുവലിയ പാഠം കുട്ടികളെ പഠിപ്പിക്കുവാൻ വേണ്ടിയായിരുന്നു. അപ്പച്ചന്മാരുമായി ആശയവിനിമയം നടത്തിയപ്പോൾ അവരുടെ വേദനകൾ അവർ പങ്കുവെച്ചപ്പോൾ ഒറ്റപ്പെടലിന്റെ വേദന എത്രത്തോളമാണെന്ന് കുട്ടികൾ അനുഭവത്തിലൂടെ മനസ്സിലാക്കികഴിഞ്ഞിരുന്നു. സ്വന്തം വീടുകളിൽ പ്രായാധിക്യത്താൽ കഴിയുന്ന വൃദ്ധമാതാപിതാക്കളോട് കുഞ്ഞുങ്ങൾക്കുണ്ടാകേണ്ട സ്നേഹവും കരുതലും അനുഭവത്തിലൂടെ മനസ്സിലാക്കികൊടുക്കാൻ സീഡ്‌ക്ലബ് അവസരമൊരുക്കി. അപ്പച്ചന്മാർ കുട്ടികൾക്കുവേണ്ടി അവരുടെ പഴയകാല ജീവിതത്തെക്കുറിച്ചുള്ള അനുഭങ്ങൾ പങ്കുവെച്ചു. യന്ത്രവൽകൃത ലോകത്തിൽ അകപ്പെട്ടുകഴിയുന്ന ഇന്നത്തെ തലമുറ അറിഞ്ഞിരിക്കേണ്ട ഒത്തിരി നല്ല കാര്യങ്ങൾ അപ്പച്ചന്മാർ കുട്ടികളോട് പങ്കുവെച്ചു. കുട്ടികളെ ഏറെ വിസ്മയിപ്പിച്ചത് അപ്പച്ചന്മാർക്കിടയിൽ നിന്നും ഒരപ്പച്ചന്റെ ക്ലാസ്സിക്കൽ ഡാൻസാണ്. പുതുജീവനിൽനിന്നും പടിയിറങ്ങുമ്പോൾ പ്രായമായവരെ എങ്ങനെ പരിപാലിക്കണമെന്ന് കുട്ടികൾ പഠിച്ചുകഴിഞ്ഞിരുന്നു.